2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ഓണക്കുട നിര്‍മിക്കുന്ന ആലിപ്പറമ്പ് നെടുമ്പട്ടി പറമ്പില്‍ കിട്ടുവും ഭാര്യയും 
ഓണക്കുടയ്ക്ക് പറയാനുള്ളത് 

                              ഓണനാളുകളില്‍ മാതെവര്‍ക്ക് ചൂടാന്‍ ഓലക്കുടകള്‍ നിര്‍ബന്ധമായിരുന്നു പഴമക്കാര്‍ക്ക്.കാലം മാറിയപ്പോള്‍ ഓലക്കുട ശീലക്കുടക്ക് വഴി മാറി .എങ്കിലും പരമ്പരാഗത രീതിയില്‍ ഓണം ആഘോഷിക്കുന്നവര്‍ക്ക് ഇന്നും ഓലക്കുട തന്നെ വേണം ഓണത്തിന് .പാരമ്പര്യമായി കുട കെട്ടിയുണ്ടാക്കുന്ന കുടുംബങ്ങള്‍ ഇന്ന് അപൂര്‍വം ആണ് .പാണൻ, കണിയാൻ തുടങ്ങിയ സമുദായക്കാരാണ്‌ ഇതിൽ ഏര്‍പ്പെടുന്നത് .. പാരമ്പര്യമായി ഒരേതൊഴിൽ ചെയ്യുന്ന വിഭാഗക്കാർ ആ തൊഴിലുമായി ബന്ധപ്പെട്ട പേരുകളിൽ മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നല്ലോ . ഇത്തരത്തിൽ ഉണ്ടായ ഒരുജാതിപ്പേരാണ്‌ ‘കണിയാൻ’ .. ഈഎന്ന പദത്തിന്‌ പലവിധത്തിൽ അര്‍ഥം കണ്ടെത്താമെങ്കിലും ‘കണിക്കുക’ എന്ന പദത്തിൽ നിന്നുമാണ്‌ ‘കണിയാൻ’ എന്ന പേരുണ്ടായതെന്ന അഭിപ്രായം സ്വീകാര്യമാണ്‌. ‘കണിക്കുക’ എന്ന പദത്തിന്‌ ‘കുടയുടെ ചട്ടം കെട്ടുക’ എന്ന അർത്‌ഥമാണുളളത്‌.‘കുടവയ്‌ക്കുക’ ഒരാചാരമാണ്‌. കാവിലും മറ്റും മുൻകൂട്ടി നിശ്ചയിച്ച ദിവസം തന്നെ കുടവയ്‌ക്കണം. ഓരോ കാവിലും കുട വയ്‌ക്കുന്നതിന്‌ അധികാരപ്പെട്ട കുടുംബങ്ങളുണ്ട്‌കേരളത്തിലുടനീളമുളള ജനങ്ങൾ ശീലക്കുടകൾക്കുപകരം ഓലക്കുടകളാണ്‌ ഉപയോഗിച്ചിരുന്നത്‌. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരും മത്സ്യബന്ധനത്തിലേർപ്പെടുന്നവരും മറ്റും ഓലക്കുടകൾ ഉപയോഗിച്ചുവന്നിരുന്നു.  അസംസ്കൃത വസ്തുക്കളുടെ അഭാവവും ജോലിയില്‍ നിന്ന്നും തുച്ഛമായ കൂലി മാത്രമേ ലഭിക്കൂ എന്നത് കൊണ്ടും ഈ രംഗത്ത്‌ നിന്നും ഏറെ പേരും പിന്മാറി .എങ്കിലും ഓണം ആകുമ്പോള്‍ ഇപ്പോഴും ഓണക്കുടകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുകയാണ് ആലിപ്പറമ്പ് നെടുമ്പട്ടി പറമ്പില്‍ കിട്ടുവും ഭാര്യ കാളിക്കുട്ടിയും .

                           കുടപ്പന ഓലയും മുള നാരും ഉപയോഗിച്ചാണ് മനോഹരമായ കുടകള്‍ ഉണ്ടാക്കുന്നത്‌ . കുടപ്പനയുടെ പട്ട മുറിച്ചു ആദ്യം വെയിലത്ത്  വാട്ടി എടുക്കുന്നു .ഓലയെ മുള കൊണ്ടുള്ള കാലുമായി ബന്ധിപ്പിക്കുന്ന ചുറ്റിക്കെട്ടിനു നിറം നല്‍കാന്‍ ചെന്കല്ല് ,പച്ചമഞ്ഞള്‍ ,ചിരട്ടക്കരി ,കയ്പവള്ളി എന്നിവയാണ് ഉപയോഗിക്കുന്നത് .രണ്ടു പേര്‍ ചേര്‍ന്നാല്‍ ഒരു ദിവസം നാല് കുട വരെ നിര്‍മിക്കാം, ഒരു കുടയ്ക്ക് മുന്നൂറു രൂപ വരെ വില്‍ക്കും എങ്കിലും മുള പട്ട എന്നിവയുടെ വില കിഴിച്ചാല്‍ കാര്യമായ ലാഭം ഇല്ലാതെ വരുന്നു എന്ന് ഇവര്‍ പറയുന്നു .ഓണത്തിന് മാത്രമാണ് കുടകള്‍ക്ക് വിപണി ഉള്ളത് .പൂര്‍ണമായും പ്രകൃതിക്ക് ഇണങ്ങി നിലക്കുന്നതാണ് ഓലക്കുടയുടെ രീതിശാസ്ത്രം .
                       പാരമ്പര്യകുലത്തൊഴിലായ ഓണക്കുട (ഓലക്കാല്‍ക്കുട) നിര്‍മാണം നിലനിര്‍ത്തി പരമ്പരാഗതമായ ആചാരം നില നിര്‍ത്തുകയാണ് ആലിപ്പറമ്പിലെ ഈ കുടുംബം .ഓണത്തിന് മാതേവര്‍ക്ക് അണിയിക്കാനുള്ള ഓണക്കുട നിര്‍മാണം പല പ്രദേശങ്ങളിലും അന്യംനിന്നുപോയി. തൊഴിലില്‍ ലാഭം ഇല്ലാത്തതാണ് പരമ്പരാഗതമായ കുലത്തൊഴില്‍ നിലയ്ക്കാന്‍ കാരണം.

2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

ചെത്തല്ലൂര്‍ ആറന്കുണ്ട് നാരായണന്‍ ആചാരി കൊത്തിയ സുബ്രഹ്മണ്യവിഗ്രഹം

                     തച്ചനാട്ടുകരയുടെ തച്ചന്‍ 

                                                            തച്ചനാട്ടുകരയുടെ പേരില്‍ തന്നെ ഒരു തച്ചന്റെ കഥയുണ്ട് .മഹാഭാരത കഥയില്‍ പാണ്ഡവരെ നശിപ്പിക്കാന്‍ ആയി അരക്കില്ലം തീര്‍ത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി പറഞ്ഞു നല്‍കിയ  തച്ചന് എട്ടു കര സമ്മാനമായി നല്‍കി എന്നും തച്ചന് എട്ടു കര  എന്നതില്‍ നിന്നും ലോപിച്ചാണ് തച്ചനാട്ടുകര എന്ന പേരുണ്ടായത് എന്നാണു പറയപ്പെടുന്നത്‌ . തൊട്ടടുത്ത പ്രദേശങ്ങളായ ഭീമനാട്, അരക്കുപറമ്പ് ,കുന്തിപ്പുഴ ,പാത്രക്കടവ് എന്നീ സ്ഥല നാമങ്ങളും ഈ ഐതിഹ്യത്തിന് ബലമേകുന്നു.ചരിത്രാതീത  കാലം മുമ്പ് തന്നെ തച്ചന് തച്ചനാട്ടുകരയുമായി ബന്ധം ഉണ്ടെന്ന്നു പറയാനാണ് ഇത് സൂചിപ്പിക്കുന്നത് .

            തച്ചനാട്ടുകരയിലെ തല മുതിര്‍ന്ന തച്ചന്മാരില്‍ പ്രധാനിയാണ് ചെത്തല്ലൂര്‍  കാവുവട്ടം ആറന്കുണ്ട് നാരായണന്‍ ആചാരി .മരത്തില്‍ മനോഹരമായ ചിത്രഭാഷ്യം ചമയ്ക്കുംപോള്‍  എണ്പത്തിയോന്നാം വയസ്സിലും ആചാരിക്ക് ഉളി പിഴക്കില്ല .ക്ഷേത്രങ്ങളിലെക്കുള്ള വിഗ്രഹങ്ങള്‍ മരത്തില്‍ കൊത്തിനല്കാന്‍ കെല്പുള്ള അപൂര്‍വം തച്ചന്മാരില്‍ ഒരാളാണ് ഇദ്ദേഹം .ക്ഷേത്ര കവാടനങ്ങളിലെ സവിശേഷ കൊത്തുപണികളും ഇദ്ദേഹം ചെയ്യുന്നു .കൂടാതെ നാടന്‍ കലാരൂപങ്ങള്‍ ആയ തിറ,പൂതന്‍ എന്നിവയുടെ മുഖപ്പുകള്‍ കൊത്തുന്നതിലും ഇദ്ദേഹം വിദഗ്ദന്‍ ആണ് .
                        വ്രതാനുഷ്ടാനങ്ങളോടെയാണ്  വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാനുള്ള മരം മുറിക്കുന്നതും . ഒരു ആരം മുറിക്കുമ്പോള്‍ അതിന്റെയും അതിന്റെ തൊട്ടടുത്തുള്ള മരത്തിന്റെയും വരെ സമ്മതം വാസ്തു ശാസ്ത്ര വിധി പ്രകാരം ചോദിച്ചാണ് മുറിക്കുക എന്ന് ആചാരി പറയുന്നു . ലക്ഷണയുക്തമായ വരിക്കപ്പിലാവിന്റെ  കാതലില്‍ ആണ് ദാരുശില്പങ്ങള്‍ നിര്‍മിക്കുന്നത് .വിഗ്രഹം നിര്‍മിക്കുന്നതും.അവസാനം ആണ് ദൃഷ്ടി തെളിയിക്കുന്നത് .144 യവം നീളവും അതിനൊത്ത ഉടല്‍ അളവുകളും ഉള്ള ഒരു വിഗ്രഹ നിര്‍മാണത്തിനു പത്ത് മാസത്തിലധികം സമയം എടുക്കും .ഈ സമയം ഒക്കെയും ശില്പി വ്രത നിഷ്ടയില്‍ ആയിരിക്കും .പ്രത്യേക രീതിയില്‍ ഉള്ള പൂജാമുറികള്‍ ,പുരാതന മര ഉരുപ്പടികളുടെ പകര്‍പ്പുകള്‍ എന്നിവയും ആചാരി നിര്‍മിക്കുന്നു .
     തന്റെ പത്താം വയസ്സുമുതല്‍  പാരമ്പര്യമായി നേടിയ അറിവുകളോടോപ്പം തന്റെതായ രീതികളും ആചാരി ജോലിയില്‍ പ്രയോഗിക്കുന്നുണ്ട് .വാസ്തുശാസ്ത്ര സംബന്ധിയായ നിരവധി ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ ഉണ്ട് .തച്ചനാട്ടുകരയിലെ തച്ചന്മാരില്‍ പ്രധാനി ആയിരുന്ന തെന്ചീരി ശേഖരന്‍ ആചാരിയുടെ പേരില്‍ കൂത്ത് പറമ്പ് വിശ്വ കര്‍മ സര്‍വിസ് സോസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ശേഖരന്‍ ആചാരി സ്മാരക വിശ്വകര്‍മ ശ്രേഷ്ഠ അവാര്‍ഡ്‌ ചെത്തല്ലൂര്‍ നാരായണന്‍ ആചാരിയെ തേടിയെത്തി .വാര്‍ധക്യ കാലത്തും തന്റെ പണിപ്പുരയില്‍ കര്‍മ നിരതന്‍ ആയ ഇദ്ദേഹം വാസ്തു ശില്പകലയില്‍ വേറിട്ട വഴിയിലൂടെ സഞ്ചാരം തുടരുകയാണ് .

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച


         തലപ്പന്തുകളിയുടെ ഓര്‍മയില്‍ പഴമക്കാര്‍ 

                                              ഓണപ്പൂക്കളം,ഓണസദ്യ ,ഓണപ്പുടവ എന്നൊക്കെ പ്പോലെ ഓണവുമായി ബന്ധപ്പെട്ട 
തനത് കളിയാണ് ഓലപ്പന്തുകളി അല്ലെങ്കില്‍ തലമപ്പന്തുകളി   കരിമ്പനയുടെയോ  തെങ്ങിന്റെയോ ഓല കൊണ്ടുണ്ടാക്കിയ പന്തുപയോഗിച്ചുള്ള ഒരു കളിയാണു തലപ്പന്തുകളിതലമപ്പന്തുകളി എന്ന പേരിലും അറിയപ്പെടുന്നു. ഓണക്കാലത്താണ് പൊതുവെ തലപ്പന്തുകളി നടത്തുന്നത്. വരവ് കളികളുടെയും മത്സരങ്ങളുടെയും ഒഴുക്കില്‍ തലപ്പന്തുകളി നാടുനീങ്ങിയ നിലയിലാണ് .തലപ്പന്ത് കളിക്കാനുപയോഗിക്കുന്നഓലപ്പന്ത് മെടഞ്ഞു ഉണ്ടാക്കാന്‍ പോലും ഇന്നത്തെ തലമുറയില്‍ പെട്ടവര്‍ക്ക് അറിയില്ല .കളി അറിയുന്ന മുതിര്‍ന്നവര്‍ക്ക് കളിക്കാന്‍ ഇപ്പോള്‍ വേദികളും ഇല്ലാതായി .
                                  
 പന്തുണ്ടാക്കുന്ന രീതി 

കളിക്ക് മുമ്പേ കളിക്കാര്‍ സംഘം ആയി ഇരുന്നു പന്തുണ്ടാക്കും . തെങ്ങ് ,കരിമ്പന എന്നിവയുടെ ഓലകള്‍ കത്തി കൊണ്ട് മുറിച്ചു ഒപ്പം ആക്കി പന്ത് മെടയുന്നു .ആദ്യം ചതുരക്കൊട്ടയുടെ ആകൃതിയില്‍ മെടഞ്ഞു ഉണ്ടാക്കി ഉള്ളില്‍ പച്ചിലകള്‍ കുത്തി നിറക്കുന്നു .ഇതിനു തീറ്റ എന്നാണു പറയുന്നത് .പ്രാദേശികമായി ധാരാളം വളരുന്ന കമൂനിസ്റ്റ്‌ പച്ച എന്ന ചെടിയുടെ ഇലയാണ് സാധാരണ പന്തിനു തീറ്റയായി ഇടുന്നത് . അവസാനം മുകള്‍ ഭാഗം മെടഞ്ഞു കൂട്ടും .ഇതോടെ പന്ത് തയ്യാര്‍ .ഇങ്ങിനെ കുറെ ഏറെ പന്തുകള്‍ തയ്യാറാക്കും.  കൈക്കുള്ളില്‍ ഒതുങ്ങുന്ന വലിപ്പം ആയിരിക്കും സാധാരണ പന്തുകള്‍ക്ക് .മത്സരക്കളി ആകുമ്പോള്‍ എതിരാളിയെ പറ്റിക്കാന്‍ ഇലക്കു കൂടെ കല്ലും തീറ്റയായി നിറക്കുമെത്രേ .ഈ പന്ത് അടിച്ചാല്‍ നീങ്ങില്ല എന്നതാണ് കാരണം..കളിക്കാരന്റെ കൈ വേദനിക്കുകയും ചെയ്യും .
കളിയുടെ രീതി

                       എത്ര പേര്‍ ഉണ്ടെങ്കിലും  കളിക്കാം. ഒറ്റക്കൊറ്റക്ക് കളിക്കുന്നതായതു കൊണ്ട് ആളുകളുടെ എണ്ണം പ്രശ്നമില്ല.  അത് കൊണ്ട് തന്നെ ഈ കളി നടക്കുന്ന സ്ഥലത്ത് വന്‍ ജനാവലി തന്നെ ഉണ്ടാകും .ആദ്യം ഒരാൾ കളി ആരംഭിക്കുന്നു. ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ കളിനിയമങ്ങളാണ് നിലവിലുള്ളത്. ഒരാൾ കളിക്കുമ്പോൾ മറ്റുള്ളവർ മറുപുറത്ത് നില്ക്കും. അതിനെ 'കാക്കുക' എന്നാണ് പറയുന്നത്. ഒരു കല്ല്‌ നിലത്ത് കുത്തി നിർത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്. ഈ കല്ലിനെ "ചൊട്ട" എന്നു ചിലയിടങ്ങളിൽ പറയും. ചിലയിടങ്ങളില്‍ ഇതിനു മട്ട എന്നും പേരുണ്ട് .എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോൾ മറു ഭാഗക്കാർ പിടിച്ചെടുക്കുകയാണെങ്കിൽ കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോൾ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി തീരും. കളിക്കാരൻ പല രീതിയിൽ പന്തെറിഞ്ഞ് ഒരു 'ചുറ്റു' പൂർത്തിയാക്കണം. ചൊട്ടക്ക് മുന്നിൽ പുറം തിരിഞ്ഞ് നിന്ന് ഇടതു കൈയ്യിൽ നിന്ന് വലതു കൈയിലേക്ക് തട്ടിക്കൊടുത്ത് വലതു കൈ കൊണ്ട് തലക്ക് മുകളിലൂടെ തലമ്മ ഒന്ന് എന്ന് പറഞ്ഞ് അടിക്കണം. ചുറ്റുഭാഗത്തും പന്ത് പിടിക്കാനിരിക്കുന്നവരുടെ കണ്ണ് വെട്ടിച്ചായിരിക്കണം അടി. പടിച്ചാൽ ഔട്ട്. പിടിച്ചില്ലെങ്കിൽ പന്ത് വീണ സ്ഥലത്തുനിന്ന് മട്ടയിലെക്കെറിയണം. മട്ടയില്‍ തട്ടിയാലും ഔട്ട്. ഇനി കൈയിൽ തട്ടുകയും പിടിക്കാനാവാതെ നിലത്തു വീഴുകയും ചെയ്താൽ മട്ടക്ക്  നേരെ നിന്ന് എറിയാം.ഔട്ടായില്ലെങ്കിൽ തലമ്മ രണ്ടും ശേഷം മൂന്ന് അടിക്കാം. പിന്നീട് താഴെ കാണൂന്ന ക്രമത്തിൽ 3 അടികൾ വീതമുള്ള ഓരോ റൗണ്ടുകളാണ്.


വിവിധ ഘട്ടങ്ങള്‍
  • തലമ
  • ഒറ്റ
  • ഇരട്ട
  • ഊര
  • നാട്ട 
  • തോടമ 
  • ഓടി 
  • അയ 
  • മുറി 
എന്നിങ്ങനെയാണ്.ചില സ്ഥലങ്ങളിൽ തലമ, ഒറ്റ, പെട്ട, പിടിച്ചാൻ, തുടേത്താളം (താളം), കാലിൻകീഴ്, ഇണ്ടാ(ട്ട)ൻ, ചക്കരക്കൈ എന്നിങ്ങനെയാണ് അറിയപ്പെടുക. 
                                     
ഇനി വേണ്ടത് 

                  ഈ തനത് കളി ഇന്ന് നാട് നീങ്ങിയ നിലയില്‍ ആണ്.ഓണവുമായി ബന്ധപ്പെട്ടതായിട്ടു കൂടി ഈ കളിയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍പോട്ടു വന്നിട്ടില്ല .കേരളത്തിന്റെ സംഥാനവിനോദം ആയി ഇതിനെ അംഗീകരിച്ചു ഈ കളിയെ പുനരുജീവിപ്പിക്കേണ്ട കാലം കഴിഞ്ഞു .പ്രാദേശികമായി കളി അറിയുന്ന മുതിര്‍ന്നവരുടെ സഹായത്തോടെ കുട്ടികളുടെയും യുവജനനങ്ങളുടെയും കളി സംഘങ്ങള്‍ ഉണ്ടാക്കണം .ഇവര്‍ക്കുകളിയില്‍ പരിശീലനം നല്‍കണം. പഞ്ചായത്ത് ,ബ്ലോക്ക്‌ ,ജില്ലാ ,സംസ്ഥാന തല മത്സരനങ്ങള്‍  സംഘടിപ്പിക്കണം .കേരളോത്സവം പരിപാടിയില്‍ തലമപ്പന്തുകളി ഒരു ഇനം ആക്കണം .ഇപ്പോള്‍ കളി സജീവമായി നടക്കുന്ന ഇടനലില്‍ അതിനുള്ള പ്രോതാസാഹ നം നല്‍കണം .കളിയുടെ വീഡിയോ റെകോര്‍ഡ് ചെയ്തു സൂക്ഷിക്കണം..മുതിര്‍ന്ന കളിക്കാരെ സര്‍ക്കാര്‍ തലത്തില്‍ അംഗീകരിക്കണം .എട്ടു ജില്ലകളില്‍ എങ്കിലും ഒരേ പോലെ കളി നടക്കുന്നുണ്ടെങ്കില്‍ മാത്രമേ സ്പോര്‍ട്സ്‌ കൌന്സിലിന്റെ അംഗീകാരം ലഭിക്കുകയുളൂ .കോഴിക്കോട്‌ ജില്ലയില്‍ ഇതിനകം തലപ്പന്തുകളി ടീമുകള്‍ രൂപീകരിചിടുണ്ട് .ഇവിടെ കളിക്ക് പരിശീലനം നല്‍കുന്നു.ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നു .ഇത് ആശാവഹമാണ് .മറ്റു ഇടങ്ങളിലെക്കും ഇത് വ്യാപിപ്പിക്കാനും ഇവര്‍ തയ്യാറാണ് . എല്ലാ ജില്ലകളിലും റെയൂകള്‍ ഉണ്ടാക്കി ഒരു സംസ്ഥാനതല ഏകോപനം ആണ് ഉദ്ദേശിക്കുന്നത് .ആവശ്യം ഉള്ള സ്ഥലങ്ങളില്‍ ഇവര്‍ തന്നെ നേരിട്ട് എത്തി കളിയില്‍ പരിശീലനം നല്‍കും . താല്പര്യം ഉള്ളവര്‍ ഇതിന്റെ സജീവ പ്രവര്‍ത്തകന്‍ ആയ സതീഷിനെ ബന്ധപ്പെടണം : ഫോണ്‍ .9656508877
ഓണക്കാഴ്ച്ചകള്‍ 




 


2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച


ചായ വേണോ ചായ 


                              മലയാളിയുടെ പ്രഭാതങ്ങള്‍ പൊട്ടിവിടര്‍ന്നിരുന്നത് പണ്ട് ചായക്കടകളിലായിരുന്നു .ആകാശ വാണി വാര്‍ത്തകളും , പത്രവായനയും ,നാട്ടു ചര്‍ച്ചകളും രാഷ്ട്രീയവും എല്ലാം കാലിച്ചായയുടെ രുചിയോടെയാണ് ആരംഭിച്ചിരുന്നത് .പഴയ കാലിളകുന്ന ബെഞ്ചും ഡസ്കും മുറിബീഡിയും ,ചായക്കോപ്പയും ,ചായസഞ്ചിയും ,സമാവര്‍ എന്ന ചായപ്പാത്രവും ഓര്‍ക്കാത്തവര്‍ ആരുണ്ട്‌ .?സമോവരിനുള്ളില്‍ ഇട്ട നാണയത്തുട്ട് വെള്ളം തിളക്കുന്നതിനോപ്പം തുള്ളിക്കളിച്ചു പാത്രത്തിന്റെ സംഗീതം തീര്ത്തിരുന്നത് ഇന്നലെ കേട്ടപോലെ .
                               സമോവര്‍ ഒരു മാജിക്‌ പാത്രം ആയാണ് ചെറുപ്പത്തില്‍ തോന്നിയിരുന്നത് .കാരണം ഇതിന്റെ മേല്മൂടി തുറന്നു കടക്കാരന്‍ വെള്ളം നിറക്കുന്നു .അതെ ഭാഗത്ത് കൂടി തന്നെ ഇന്ധനം ആയ കരിയും നിക്ഷേപിക്കുന്നു .ഇത് രണ്ടും തമ്മിലുള്ള യുക്തി ബാല്യത്തില്‍ പിടികിട്ടിയിരുന്നില്ല  .മുകളില്‍ തന്നെ ചായ പ്പൊടി നിറച്ച സഞ്ചിയും പാല്‍ ചൂടാക്കാനുള്ള പാത്രവും.മുതിര്‍ന്നവര്‍ക്കൊപ്പം കടയില്‍ പോകുമ്പോഴും ,വല്ലപ്പോഴും പൂരത്തിനോ മറ്റോ പോകുമ്പോള്‍ കിട്ടുന്ന ഇത്തിരി അധിക സ്വാതന്ത്ര്യം കടം എടുക്കുംപോളോ
ഈ അത്ഭുത പാത്രത്തെ നോക്കി നിന്നിട്ടുണ്ട് .
                                           ഓടു കൊണ്ടോ ചെമ്പു കൊണ്ടോ ഉണ്ടാക്കിയ ഈ ലോഹപ്പാത്രത്തിന്റെ ജന്മദേശം റഷ്യ ആണ് .സെല്‍ഫ്‌ ബോയിലര്‍ എന്നാണു സമാവര്‍ എന്ന റഷ്യന്‍ വാക്കിന്റെ അര്‍ഥം .റഷ്യയില്‍ ഇവ വീടുകളില്‍ ധാരാളം ആയി ഉപയോഗിക്കപ്പെട്ടിരുന്നു .ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ മുഴുവന്‍ അംശവും പാഴാകാതെ ഉപയോഗിക്കാം എന്നതും,ചൂട് നഷ്ടപ്പെടുന്നില്ല ,വെള്ളം പാഴാകുന്നില്ല എന്നതൊക്കെ ഇതിന്റെ മേന്മകള്‍ ആണ്.ഒരേ സമയം ഈ പ്രയോജനങ്ങള്‍ ഉള്ളത് കൊണ്ടാകാം ചായക്കടകളില്‍ ഇവ സ്വീകാര്യം ആയത് .
                        രസികന്‍ സമോവര്‍ കഥകള്‍ നാട്ടിന്‍ പുറത്ത് ഉണ്ട് .അതിലൊന്ന് ഒരു കള്ളന്റെ കഥയാണ് .രാത്രി കക്കാന്‍ ഇറങ്ങി മൂപ്പര്‍ക്ക് ഒത്തത് ഒരു സമവര്‍ ആണ് .അത് കൊണ്ട് രാത്രി വച്ച് പിടിച്ചു .കിട്ടിയ വഴിയെ നടന്നു .പുലര്‍ച്ചെ ആയപ്പോള്‍ ഒരിടത്ത് എത്തി .ഒരു മുക്കവല, ധാരാളം പേര്‍ ഒരു കടക്കു ചുറ്റും കൂടി നില്‍ക്കുന്നു .ആള്‍ക്കൂട്ടം കണ്ട കള്ളന്‍ സമോവര്‍ അവിടെ തലയില്‍ നിന്നും ഇറക്കി,അതവിടെ വിറ്റു കാശാക്കാന്‍ വിചാരിച്ചു .പെട്ടെന്നാണ് സംഗതി പാളിയത് .ഇതാ നമ്മുടെ സമവര്‍ എന്ന് പറഞ്ഞു കടക്കാരന്‍ പുറത്തേക്ക് വന്നു. കള്ളന് സംഗതി മനസിലായി. മോഷ്ടിച്ച  ശേഷം നടന്നു നടന്നു പിന്നെയും എത്തിയിരിക്കുന്നത് പഴയ സ്ഥലത്ത് തന്നെ ആണ്. ഭൂമി ഉരുണ്ടാതാണല്ലോ .കളവു നടന്നതറിഞ്ഞു രാവിലെ കൂടിയവര്‍ക്കിടയിലേക്ക് കള്ളന്‍ തൊണ്ടി മുതലുമായി എത്തിയാല്‍ പിന്നെ എന്തുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ .

               മറ്റോരു കഥ പൂരത്തിന് പോയ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരു കടയില്‍ കയറിയതാണ് .ഒരാള്‍ക്ക്‌ വേണ്ടത് പൊടിച്ചായ ,വേറെ ഒരാള്‍ക്ക്‌ വെള്ളം കമ്മി, മറൊരാള്‍ക്ക് പൊടിക്കട്ടന്‍, വേറെ ഒരാള്‍ക്ക്‌ പാല്ചായ ,ഒരാള്‍ക്ക്‌ പഞ്ചാര വേണ്ട, ഒരാള്‍ക്ക്‌ കാപ്പി ,ഒരാള്‍ക്ക്‌ കടുപ്പം ,ഒരാള്‍ക്ക്‌ കടുപ്പം വേണ്ട. ആകെ കടയില്‍ ഉള്ളതോ ഒരാളും . മൂപ്പര്‍ സംഘത്തെ നോക്കി ഇങ്ങിനെ പറഞ്ഞെത്രേ ..

ദാ .. ഈ പാത്രത്തില്‍ നിന്നും സഞ്ചിയില്‍ നിന്നും ഒരു ചായ വരും അത് എല്ലാര്‍ക്കും തരും .അല്ലാതെ തരാ തരാം വേണം എന്ന് പറഞ്ഞാല്‍ ഇവിടെ നടക്കില്ല ..

ഇവിടെ ചായയേ ഇല്ല  എന്ന് പറഞ്ഞു കയര്‍ത്തു സമോവരിലെ കരി ഇട്ടു കത്തിക്കുന്ന ഭാഗത്ത് വെള്ളം ഒഴിച്ച് തീ കെടുത്തിയതായും കഥക്ക് മറു ചൊല്ല് ഉണ്ട് .
                             വേറൊരു കഥ നാടന്‍ ചായക്കടയില്‍ കയറിയ സായ്പിനെ പറ്റിയാണ് . ചായക്കോപ്പ ഉയര്‍ത്തി താഴെ ഉള്ള ഗ്ലാസിലേക്ക് പതപ്പിച്ചുഒഴിക്കുകയാണ് ചായക്കാരന്‍ .ആളുകള്‍ വാങ്ങി കുടിക്കുന്നു .പണം കൊടുക്കുന്നു .ആ ഒഴി കണ്ടു സായ്പ്  രണ്ടു മീറ്റര്‍ ചായക്ക് ഓര്‍ഡര്‍ ചെയ്തത്രേ .

          വേറൊരു കഥ ഇങ്ങിനെ .ചായക്കടക്കാരന്‍ നാട്ടിന്‍ പുറത്ത് കാരനായ ഒരാളോട് കടയിലേക്ക്  രണ്ട് നാഴി പാല്‍ കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു .പാല്‍ കൊടുത്തയക്കുന്നത് ഒരു കുട്ടിയുടെ കയ്യില്‍ ആണ് .വഴിയില്‍ വച്ച് കുറച്ചു പാല്‍ കുട്ടിയുടെ കയ്യില്‍ നിന്ന് തുളുമ്പി പ്പോയി .കടയില്‍ അളവ് കുറഞ്ഞാല്‍ അച്ഛന്റെ കയ്യില്‍ നിന്നും അടി കിട്ടും എന്ന് പേടിച്ച കുട്ടി തൊട്ടടുത്തെവയലില്‍ നിന്നും കുറച്ചു വെള്ളം എടുത്തു പാത്രത്തില്‍ ഒഴിച്ച് അളവ് കൃത്യം ആക്കി .കടക്കാരന്‍ പാല്‍ എടുത്തു ഒഴിച്ചപ്പോള്‍ പാലില്‍ നിന്നും ഒരു പരല്‍ മീന്‍ പുറത്ത് ചാടി .ഇത് കണ്ട ഫലിത പ്രിയന്‍ ആയ കടക്കാരന്‍ കുട്ടിയോട് ഇങ്ങിനെ പറഞ്ഞത്രേ .
"നാളെ ഒരു നാരായം പാല്‍ തരാന്‍ അച്ഛനോട് പറയണം. എന്നാല്‍ എനിക്ക് ഉച്ചക്ക് കറിവക്കാന്‍ ഉള്ള  നാല് കണ്ണന്‍ (വരാല്‍)മീനുകളെ കിട്ടുമോ എന്ന് നോക്കാന്‍ ആണ് ."
                                       
                                          പുതിയ പാത്രങ്ങളുടെയും സ്ടൌ എന്നിവയുടെ വരവോടെ സമവര്‍ വിട വാങ്ങി. നാട്ടിന്‍ പുറങ്ങളിലെ അപൂര്‍വം ചില കടകളില്‍ മാത്രമാണ് ഇന്ന് സമവര്‍ ഉപയോഗിക്കുന്നത് .ചായക്കടകള്‍ ഒക്കെ രീതി മാറി ഫാസ്റ്റ്‌ ഫുഡ്‌ ഹബ്ബുകള്‍ ആയി,തട്ടുകടകളിലും സമാവര്‍ ഇല്ല .ഇവ നല്ല വില നല്‍കി ശേഖരിക്കുന്ന പുരാവസ്തു പ്രേമികളും ഉണ്ട് .എങ്കിലും ഇന്നും പഴമക്കാര്‍ തേടുന്നത് ആ സമാവര്‍ ചായ തന്നെ ആണ് .
സമോവര്‍ ആലേഖനം ചെയ്ത ഒരു തപാല്‍ സ്റാമ്പ്