2017, മേയ് 10, ബുധനാഴ്‌ച

സുഹറയും ബാല്യകാലസഖിയും



                      അതിസാധാരണമായ കതാതന്തുക്കളില്‍ നിന്നും ഇതിഹാസം രചിക്കുന്ന സാഹിത്യകാരന്മാരുണ്ട്.അവരില്‍ ഒരാളാണ്
ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ്‌ ബഷീര്‍. ബഷീറിന്റെ കൃതിയായ ബാല്യകാല സഖി ആരെടുയും ജീവിതത്തില്‍ നിന്ന് ഏറെ അകലെയല്ല ..ആരും അനുഭവിക്കാത്ത വികാരവുമല്ല .ആ കഥയില്‍ നിന്നും ചീന്തിയെടുത്ത കണ്ണീര്‍ കൊണ്ട് പരന്ന അക്ഷരങ്ങളുടെ ഒരേടാണ് സുഹറ.കഥാപ്രസംഗക്കാരുടെ ശൈലി കടമെടുത്ത് പറഞ്ഞാല്‍ അവളാണ് നമ്മുടെ കഥാ നായിക .

ബാല്യകാലസഖി ആദ്യവായനയില്‍ നായകനായ മജീദിന്റെ കഥയായി തോന്നുമെങ്കിലും ബഷീറിന്റെ പിറകില്‍ ആകാശത്തോളം പൊക്കത്തില്‍ നില്‍ക്കുന്ന സുഹറയെ ആ വലിപ്പം കൊണ്ട് നമ്മള്‍ കാണാതെ പോകുകയാണ് .കഥയില്‍ ആദ്യം പരിചയപ്പെടുന്ന ഏഴു വയസ്സുകാരിയായ സുഹറ.തന്റെടത്തിന്റെ ആള്‍രൂപം .എന്തിനും എന്തിനും ഏതിനും കരയുന്ന പൊട്ടി പെണ്ണല്ല .മജീദ്‌ ഇങ്ങോട്ട് നാവു നീട്ടി കാണിക്കുമ്പോള്‍ അങ്ങോട്ടും തിരിച്ചു കാണിക്കുന്ന അസ്സല്‍ ഫെമിനിസ്റ്റ് .എടീ എന്ന് വിളിച്ചതിന് അയല്‍ക്കാരനെ മാന്തുന്ന.അവന്‍ കരയുമ്പോള്‍ അതിനെ പരിഹസിക്കുന്ന പോരാളി.തന്റെ കുടുംബം ദാരിദ്ര്യത്തിലാണേന്നോ വീട് ഓല മേഞ്ഞതാനെന്നോ ഒരു തരി അപകര്‍ഷതാ ബോധവും തൊട്ടു തീണ്ടാത്തവള്‍ തന്നെ .മജീദോ വീട്ടുകാരോ പോലും നീ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല അവള്‍ക്ക്.മജീദ്‌ പേനാക്കത്തിയുമായി വരുമ്പോള്‍ പോലും ഞാന്‍ ഇനിയും മാന്തുമെന്നു വെല്ലുവിളിക്കുന്ന ഉശിരത്തി .

      പുറത്തെ സുഹറ ഇതാണെങ്കില്‍ അകത്തെ സുഹറ അലിവിന്റെ ആത്മാവ് .താന്‍ കണ്ട രണ്ടു മാങ്ങ പറിച്ച മജീദ്‌ അത് രണ്ടും അവള്‍ക്കു കൊടുക്കുമ്പോള്‍ ഒന്ന് മതി എന്ന് സ്നേഹപ്പെട്ടവള്‍. അവന്റെ ദേഹത്തെ പുളി ഉറുമ്പുകളെ അവള്‍ നുള്ളിയെടുത്ത് ഇഷ്ടം കൂടുന്നു .ഏതൊരു പെണ്‍കുട്ടിയും കാണുന്ന പതിവ് സ്വപ്‌നങ്ങള്‍ ..വിവാഹം ജീവിതം ഒക്കെ മനസ്സില്‍ കാക്കുന്നവളാണ് സുഹറയും..
മജീദ്‌ മനോരാജ്യത്തില്‍ പണിയുന്ന മാളികയില്‍ അവള്‍ എന്നെ രാജകുമാരിയായി കൂട് കൂട്ടിയിട്ടുണ്ട് . മനോരാജ്യത്തില്‍ ആ മാളികയുടെ ഉദ്യാനത്തിന് വെള്ളം നനക്കുന്നത് അവളാണ് .ആ രാജകൊട്ടാരത്തിനായി അവള്‍ ത്യജിക്കുന്നത് താന്‍ അരുമയായി ,തന്റെ ആയുധമായി പരിപാലിക്കുന്ന മൂര്‍ച്ചയുള്ള നഖങ്ങള്‍ ആണ് . വലിയ കിനാവുകള്‍ ഒന്നും ഇല്ലാത്ത ശരാശരി പെണ്‍കൊടിയായിരുന്നു സുഹറ.മജീദ്‌ മനപ്പായസം ഉണ്ണുന്ന മാളിക അവള്‍ക്കു വാഴയോളമോ തെങ്ങിനോളമൊ ഒക്കെയേ പോക്കമുള്ളൂ .അതിലപ്പുറം ചിന്തിക്കുവാന്‍ അവളുടെ ഉള്ളിലെ ഗ്രാമീണ നിഷ്കളങ്കതക്ക് കഴിയുന്നില്ല .അവനൊത്ത് കഴിയുന്ന ഒരു കുടില്‍ തന്നെയാണ് അവളുടെ രാജകൊട്ടാരം

 

 ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്ന് എന്ന് കണ്ടു പിടിച്ച മഹാ ഗണിത വിശാരദന് കണക്കു പഠിപ്പിക്കുന്നത് സുഹറയാണ്



                     കഥയുടെ രണ്ടാം ഭാഗത്ത് പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്ന യുവതിയായി സുഹറ മാറുന്നു .മജീദിന്റെ വീട്ടില്‍ തന്നെ അവരില്‍ ഒരാളായി  സമയം ചിലവഴിക്കുന്ന സുഹറ മറ്റാരോടും ഇല്ലാത്ത കാതരമായ എന്തോ ഒരു ഇഷ്ടം മജീദിനോട് തനിക്കുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നു .കഥയുടെ കൊടുംവളവില്‍ മജീദ് ബാപ്പയുമായി പിണങ്ങി ആരോടും സുഹറയോടും കൂടി ഒന്നും പറയാതെ നാടുവിടുമ്പോള്‍ സുഹറയുടെ കാത്തിരിപ്പുകളുടെ തുടക്കമാകുന്നു .മജീദ്‌ തിരിച്ചു വരും എന്ന് അവള്‍ വിശ്വസിക്കുകയും മരണം വരെ അവനുവേണ്ടി കാത്തിരിക്കാന്‍ തയ്യാറാവുകയും ചെയ്ത് പറയാതെ പോയ ആ ദിവ്യ പ്രണയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാകുന്നു .ആ കാത്തിരിപ്പിനിടയില്‍ കാലം കുതിച്ചു പായുന്നു .സമപ്രായക്കാരുടെയെല്ലാം വിവാഹം കഴിയുന്നു .മജീദിനെ കുറിച്ച് ഒരു വിവരവും ഇല്ല താനും .അങ്ങിനെ സുഹറയുടെ ജീവിതകണക്ക് തെറ്റി വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹത്തിനു അവള്‍ക്ക് കീഴടങ്ങേണ്ടി  വരുന്നു.ഇവിടെ അന്നത്തെ സമൂഹ വ്യവസ്ഥക്ക് വ്യക്തി കീഴടങ്ങേണ്ടി വരുന്ന കാഴ്ചയാണ് .പുരനിറഞ്ഞു വീട്ടില്‍ നില്‍ക്കുന്ന സുന്ദരിയായ യുവതി  വീട്ടുകാര്‍ക്ക് ഭാരമാണ് .അവളുടെ മനസ്സിന്റെ ചോദ്യങ്ങള്‍ക്കാകട്ടെ ഒരു ഉത്തരവും ഇല്ല അവിവാഹിതയായി പിടിച്ചു നില്‍ക്കാന്‍ അവള്‍ക്കു കഴിയുന്നില്ല എന്ന് കാണാം .നിസ്സഹായത , സമൂഹത്തിന്റെ പൊതു ചിന്താഗതിക്ക് പൊരുത്തപ്പെടല്‍  എന്നിവ ആദര്‍ശങ്ങളെ അന്നും ഇന്നും എങ്ങിനെ മാറ്റുന്നു എന്നതിന് ഉദാഹരണമായി സുഹറ മാറുന്നു .
  കഥയുടെ നരകഘട്ടം സുഹറയെ ദാമ്പത്യത്തിലൂടെ വരവേല്‍ക്കുന്നു .മറ്റൊരു ഭാര്യയും കുട്ടികളും ഉള്ള കശാപ്പുകാരനായ മണവാളന്‍ .അയാള്‍ കെട്ടിയത് താന്‍ എന്ന സ്ത്രീയെ അല്ല അവളുടെ സ്വര്‍ണത്തെയും അവള്‍ക്കു ലഭിക്കാവുന്നു ഓഹരിയെയും ആയിരുന്നെന്നു വൈകാതെ അവള്‍ തിരിച്ചറിയുന്നു .പുരുഷ കേന്ദ്രീകൃതമായ കുടുംബ ചുറ്റുപാടില്‍ അവള്‍ക്കു മര്‍ദ്ദനം നേരിടേണ്ടി വരുന്നു .പട്ടിണി കിടക്കേണ്ടി വരുന്നു .പണിക്കു പോയി കൂലി തേടേണ്ടി വരുന്നു .ചെറുപ്പത്തില്‍ കാണുന്ന തന്റെടിയായ പെണ്‍കുട്ടിയില്‍ നിന്ന്  മാനസിക മരണം സംഭവിച്ച് പ്രതികരിക്കാന്‍ കഴിയാത്ത ജീവിയായി സഹനം മഹാമന്ത്രമാക്കിയുള്ള  സുഹറയുടെ ഇതര ജീവിതം .ഭര്‍ത്താവിന്റെ ചെയ്തികളെ കുറിച്ച്  ധര്മരോഷം കൊള്ളുമ്പോള്‍ മാത്രം അവളിലെ പോരാളി പിടഞ്ഞെഴുന്നെല്‍ക്കുന്നു . തന്റെ ആത്മാവിനെ തമസ്കരിച്ച് യാന്ത്രികമായി ജീവിതത്തിന്റെ കയറ്റിരക്കങ്ങളില്‍ നീങ്ങുന്ന സ്ത്രീയുടെ ജീവിതത്തിറെ പര്യായമായി അവള്‍ മാറുന്നു .


ജീവിതം അതിന്റെ മൂര്‍ച്ചയുള്ള എല്ലാ ആയുധങ്ങള്‍ കൊണ്ടും ആക്രമിക്കുംപോഴും അതിനു മീതെ ഒക്കെ വീണ്ടും പ്രതീക്ഷയുടെ അമൃതു പുരട്ടി ആശ്വസിക്കുന്നതില്‍ ആണ് സുഹറ വിജയിക്കുന്നത് .വാര്‍പ്പ് മാതൃകയില്‍ ചിന്തിക്കുന്നവര്‍ക്ക്  അത് പരാജയം ആയി തോന്നാമെങ്കിലും .ചെറിയ മോഹഭംഗങ്ങള്‍ കൊണ്ട് ആത്മഹത്യയിലേക്ക് നീങ്ങുന്ന പരിചിത പ്രണയ കഥകളില്‍ നിന്നും ബാല്യകാലസഖിയെ മാറ്റി ചിന്തിപ്പിക്കുന്നതും ഇത് തന്നെ                                
           
         ഒരു വേള മജീദ്‌ തിരിച്ചു വരുമ്പോള്‍  അവള്‍ അവന്നരികില്‍  ഓടിഎത്തുന്നു .ഭര്‍ത്താവിന്റെ വീട്ടിലേക്കു ഇനി തിരിച്ചു പോകുന്നില്ല എന്ന് തീരുമാനിക്കുമ്പോള്‍ വീണ്ടും ഉന്മേഷവതിയായ ബാലകാലസഖി തിരിച്ചു വരവ് കാണിക്കുന്നു . പക്ഷെ കാത്തിരിപ്പിന്റെ ആഴം പിന്നെയും കൂടുന്നു .തന്റെ സഹോദരിമാരെക്കൂടി കേട്ടിച്ചയക്കേണ്ട ഉത്തരവാദിത്തമുള്ള ആങ്ങളയുടെ മനസ്സോടെ വീണ്ടും കാശുണ്ടാക്കാന്‍ മജീദ്‌ യാത്രയാകുന്നു .ഈ അവസരത്തില്‍ വിവാഹം കഴിഞ്ഞില്ലെങ്കില്‍ പോലും സുഹറ മജീദിന്റെ കുടുംബ ചുമതല കൂടി ഏറ്റെടുക്കുന്നു .അല്ലെങ്കിലും അവര്‍ തമ്മില്‍ ഒരു വിവാഹത്തിനു പ്രസക്തി ഇല്ലല്ലോ .അങ്ങിനെ ചിന്തിച്ചാല്‍ അവര്‍ മാനസികമായി എന്നോ വിവാഹിതരാണല്ലോ .സ്നേഹത്തെ ജീവിതത്തിന്റെ ശുദ്ധിയായി കാണുന്ന തത്വശാസ്ത്രമാണ് ഈ നായികയുടെത് ,മാംസ നിബന്ധമല്ല സുഹറയുടെ രാഗം .വലിയ കാലയളവ്‌ കഴിഞ്ഞു മജീദ്‌ തിരിച്ചെത്തുമ്പോള്‍ ക്ഷമയുടെ ആള്‍രൂപമാണ് സുഹറ.പരാതികളുടെയോ പഴിചാരലുകളുടെയോ കെട്ടഴിക്കാതെ എന്തെ ഒരു കത്ത് പോലും അയക്കാഞ്ഞത് എന്ന ഒറ്റ ചോദ്യത്തില്‍ അവള്‍ ഒതുങ്ങുന്നു.മനസ്സ് കൊണ്ട് അവന്‍ പണിഞ്ഞ മാളികയിലെ രാജകുമാരിയായ അവള്‍ അവസാനമായി അവനെ ഒന്ന് കണ്ടിട്ട് മരിക്കാന്‍ ആണ് ആഗ്രഹിക്കുന്നത് .അല്ലാതെ സുഖിച്ചു ജീവിക്കണം എന്ന പ്രായോഗികതയല്ല ദുരാഗ്രഹമല്ല ..അവനെ ഒന്നടുത്ത് കണ്ടാല്‍ തന്നെ ധന്യമായി തീരുന്ന ജീവിതമാണ്‌ അവളുടേത്‌ . അവരുടെ സമാഗമത്തില്‍ അവര്‍ ബാല്യകാലത്തെ കളിക്കൂട്ടുകാര്‍ അല്ല .അവള്‍ വിവാഹിതയായ ഒരുവള്‍ ആണ് .അവരെ കുറിച്ച് നാട്ടുകാര്‍ പലതും പറയുന്നു .സ്ത്രീയുടെ ജീവിതത്തില്‍ കളങ്കം പറ്റിയാല്‍ ഉള്ള കഷ്ടത്തെ കുറിച്ച് മജീദ്‌ തന്നെ അവളെ ഓര്‍മപ്പെടുത്തുമ്പോള്‍ കളങ്കം പറ്റട്ടെ മറ്റെങ്ങുന്നുമാല്ലല്ലോ ..എന്നവള്‍ മറുപടി പറയുന്നു .സ്നേഹത്തിന്റെ പേരിലുള്ള കളങ്കം അവള്‍ക്കു പത്തരമാറ്റുള്ള വിശുദ്ധിയാണ് .
 
         കഥയുടെ അവസാനത്തില്‍  കവിളുകള്‍ ഒട്ടി കൈ വിരലുകളുടെ ഏപ്പുകള്‍ മുഴച്ച് നഖങ്ങള്‍ തേഞ്ഞു വികൃതരൂപമായി മാറുന്ന സുഹറ. രോഗാവസ്ഥയില്‍ മജീദ്‌ വന്നോ എന്ന് അന്വേഷിച്ചു അവന്റെ ഉമ്മയുടെ മടിയില്‍ തല വച്ച് മരിക്കുന്ന സുഹറ.എവിടെയുമെത്താത്ത ഈ കാത്തിരിപ്പും പൂര്‍ത്തിയില്ലായ്മയും  തന്നെയാണ് സുഹറയെ ചോദ്യചിഹ്നമാക്കുന്നത് .പരിചിതമായ് പല കഥകളില്‍ എല്ലാം നേടിഎടുക്കുന്ന നായികമാരേക്കാള്‍ എല്ലാം നഷ്ടപ്പെടുന്ന കഥയാകും സുഹറയുടെത് .ആ നഷ്ടപ്പെടുത്തലുകളിലൂടെ ആണ് അവള്‍ സ്വത്വം നേടുന്നതും .ഒട്ടും നൈരാശ്യബോധമില്ലാത്ത കാത്തിരിപ്പാണ് സുഹറയുടെത്

                അകലെ കല്‍ക്കത്ത നഗരത്തില്‍ ഒരു കെട്ടിടത്തിന്റെ ടെറസ്സില്‍ മജീദിന് മുമ്പില്‍ ബഷീര്‍ അവതാരിപ്പിക്കുന്ന ഭീതിജനകമായ പാതിരാനിലാവില്‍ മുല്ലപ്പൂവിന്റെ പരിമളവും ,കുപ്പിവളകളുടെ കിലുക്കവും ആയി തികഞ്ഞ സൌന്ദര്യത്തോടെ അവന്റെ മുഖത്തേക്ക് കുനിഞ്ഞു സ്നേഹാര്‍ദ്രമായി ഞാനാണ് സുഹറ എന്നവള്‍ മൊഴിയുന്നു . എവിടെയോക്കൊയോ  കാമുകനെ താന്‍ തിരഞ്ഞു നടന്നെന്നും താന്‍ മരിച്ചു പോയി എന്നും പള്ളിപ്പറമ്പില്‍ കിഴക്കേ മൂലയില്‍ പിലാവിന്റെ ചോട്ടിലാണ് തന്നെ അടക്കിയതെന്നും അവള്‍ അവനെ അറിയിക്കുന്നു . അവന്റെ നാമം മാത്രം ജപിച്ചു അവസാന ശ്വാസം എടുത്തവള്‍ക്ക് മരണത്തിനപ്പുറം അവനോടു ആത്മാവിന്റെ ഭാഷയില്‍ ഉള്ള സംഗമം.സമയവും ദൂരവും അതിരിടാത്ത സ്നേഹത്തിന്റെ പരകോടിയില്‍ ഉള്ള  വിശുദ്ധമായ കൂടിച്ചേരല്‍ . ആ മായക്കാഴ്ച്ചക്ക് പിറകെ നാട്ടില്‍ നിന്നും വരുന്ന ഉമ്മയുടെ കത്തില്‍ നിന്നും തന്റെ സഖിയുടെ വേര്‍പാട് മജീദ്‌ അറിയുന്നു .

                         ആഗ്രഹം  പൂര്‍ത്തിയാകാതെ വിടപറയുന്ന സുഹറയുടെ കഥയാണ് ബാല്യകാലസഖി എന്നിവിടെ കാണാം .മലയാളത്തിലെ മറ്റെല്ലാ നോവലുകളുടെയും നായികാ സങ്കല്‍പ്പങ്ങള്‍ സുഹറയുടെ നിഷ്കളങ്ക ഹൃദയ സ്പന്ദനങ്ങള്‍ കൊണ്ട് മാറ്റി മറിക്കപ്പെടുന്നു ..മരണം ഇവിടെ തീരെ ചെറിയ ഒരു ദുരന്തമായി മാറുന്നു .അതിനേക്കാള്‍ വലുതാണല്ലോ ജീവിതത്തിന്റെ ഏടുകള്‍ .ദാരിദ്യം ,സ്ത്രീധനം തുടങ്ങിയ സാമൂഹ്യ ദുരാചാരങ്ങള്‍,കുടുംബത്തിലും സമൂഹത്തിലും സ്ത്രീക്ക് നേരിടേണ്ടി വരുന്ന അതിരുകള്‍ ,പീഡനങ്ങള്‍ , അന്തമില്ലാത്ത നൈരാശ്യം ഇല്ലാത്ത കാത്തിരിപ്പ് ,എന്നിവയുടെ എല്ലാം കടുംവരയാണ് സുഹറ..ഒരു കഥ എന്നതിനപ്പുറം അന്നത്തെ സമൂഹത്തിന്റെ ജീവനാണ് നായിക .കഷ്ടപ്പാടിനും കാത്തിരിപ്പിനും എല്ലാം സ്നേഹത്തിന്റെ മഞ്ഞുകൊണ്ടാണ് പുതപ്പ്.
               തന്റെടി,സ്നേഹമയി,പരിശുദ്ധ പ്രണയത്തിന്റെ കാമുകി , മാനസികമായി ഇഷ്ടമല്ലാഞ്ഞിട്ടും വീട്ടുകാര്‍ക്ക് വഴങ്ങുന്ന കുടുംബ വിധേയ , ദുരിതങ്ങള്‍ക്കിടയിലും പൊരുതി ജീവിക്കുന്ന ക്ഷമാശീല , തന്റെ ജീവിതത്തെ താനിഷ്ടപ്പെട്ട രൂപത്തില്‍ തിരിച്ചു കിട്ടാന്‍ പിന്നെയും പിന്നെയും പ്രതീക്ഷകളില്‍ മുഴുകുന്ന കിനാവുകാരി ,ആരോടും പരിഭവം കാണിക്കാതെ വിധിഹിതത്തെ മാനിക്കുന്ന ഗ്രാമീണത ഇങ്ങിനെ എല്ലാമായ സുഹറയുടെ കഥയാണ് ബാല്യകാലസഖി . നായകനായ മജീദിന്റെ വീക്ഷണത്തിലൂടെയാണ് ബഷീര്‍ കഥ പറഞ്ഞതെങ്കിലും കഥ മുന്നോട്ടു വക്കുന്നത് സുഹറയുടെ ജീവിതമാണ് .അതിന്റെ ഉയര്‍ച്ച താഴ്ചകളാണ് .
              സുഹറ ആദ്യന്തം കത്തിക്കൊണ്ടിരുന്ന ഒരു റാന്തല്‍ വിളക്കാണ്.ചിലപ്പോള്‍ അത് തെളിഞ്ഞു കത്തുന്നു .ചിലപ്പോള്‍ കാറ്റില്‍ ഇടറുന്നു .കെട്ടുപോകും എന്ന്  വായനക്കാരന്‍ കരുതുന്നിടത്ത് അത് നാടകീയമായി കത്തി നില്‍ക്കുന്നു ,അവസാനനിമിഷം വരെ അതിന്റെ ജ്വാലയില്‍ , കെട്ടുകഴിഞ്ഞപ്പോള്‍ അത് സൃഷ്ടിക്കുന്ന ആത്മീയ വെളിച്ചത്തില്‍ ആണ് മജീദും മറ്റു കഥാപാത്രങ്ങളും തെളിയുന്നത് തന്നെ . അങ്ങിനെ ബാലകാലസഖി തികച്ചും സുഹറയുടെ കഥയായി മാറുന്നു