2018, മാർച്ച് 30, വെള്ളിയാഴ്‌ച

നായാടിക്കളി.



നായാടിക്കളി



നാടോടി കലകള്‍ കൊണ്ട്  സമ്പന്നമാണ് കേരളീയ ഗ്രാമങ്ങള്‍ . വാമൊഴിയിലൂടെ പാരമ്പര്യമായി പകര്‍ന്നു കിട്ടുന്ന 
നാടോടികലകള്‍ അടിസ്ഥാന വര്‍ഗ ജനതയുടെ സര്‍ഗാത്മക ആവിഷ്കാരങ്ങള്‍ ആയി മാറുന്നു . പ്രകൃതിയുമായി 
ബന്ധപ്പെട്ടു കിടക്കുന്ന പാട്ടുകളും വാദ്യങ്ങളും ആണ് ഈ 
കലകള്‍ക്ക് .

വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലും ദേവീക്ഷേത്രങ്ങളിലെ പൂരങ്ങളോടനുബന്ധിച്ച് നായാടി  സമുദായക്കാരായക്കാര്‍ പൂരങ്ങളുടെ വരവറിയിച്ച് തട്ടകം മുഴുവന്‍ സഞ്ചരിച്ച് നടത്തുന്ന  കളിയാണ്‌ നായാടിക്കളി. കാട്ടിൽ വേട്ടക്കു പോകുന്നവരുടെ വേഷം കെട്ടി ഇവർ വീടുകൾതോറും ചെന്നാണ് പാട്ടുപാടിയുള്ള ഈ കളി നടത്തുന്നത്..


     ചെറിയ രണ്ട് മുളവടികളാണ്‌ വാദ്യോപകരണങ്ങൾ. ഒന്നു നീണ്ടതും മറ്റേത് കുറിയതുമായിരിക്കും. നീണ്ട വടി ഇടത്തേ കക്ഷത്തിൽ ഉറപ്പിച്ച് ചെറിയ വടി കൊണ്ട് അതിൽ താളം കൊട്ടുന്നു. അതിന്ന് ചേർന്ന മട്ടിൽ പാട്ടുകൾ പാടി കളിക്കും. നായാടികളുടേതാണ് വേഷം. തോളിൽ ഒരു വലിയ മറാപ്പ് കെട്ടിത്തൂക്കിയിരിക്കും. കൂടാതെ ഇട്ടിങ്ങലിക്കുട്ടി എന്നു വിളിക്കുന്ന, മരംകൊണ്ടുള്ള, ഒരു ചെറിയ പ്രതിമയും ഇവർ കയ്യിൽ കരുതിയിരിക്കും. ഒരുകൈകൊണ്ട് ഈ പാവയെ നിലത്ത് തുള്ളിച്ചുകൊണ്ടുള്ള ഒരുതരം പാവകളിയും ഇവരുടെ പ്രകടനത്തിന്റെ ഭാഗമായിരുന്നു.



പാട്ടുകൾ

കളിയോടൊപ്പം പാട്ടുകളുമുണ്ടാവും. പാട്ടുകൾ അപ്പപ്പോൾ അവർ തന്നെ നിർമ്മിച്ചെടുക്കുന്നവയാകാം. വിഷയം സാധാരണയായി നായാട്ടു വിശേഷങ്ങളായിരിക്കും. അപ്പപ്പോൾ ചെല്ലുന്ന വീടുകളിലെ ഗൃഹനാഥന്മാരെയും മറ്റും പുകഴ്ത്തുന്ന പാട്ടുകളുമുണ്ടാകാം. കളി കഴിയുമ്പോൾ വീടുകളിൽ നിന്ന് ഇവർക്ക് അരിയും നെല്ലും തുണികളും സമ്മാനങ്ങളായി കിട്ടും. ഒടുവിൽ പൂരദിവസം ഇവർ ക്ഷേത്രങ്ങളിലെത്തി അവിടെയും വിസ്തരിചു കളിക്കും.


                       ആരിന്റെ ആരിന്റെ ചങ്കരനായാടി                      പനങ്കുരുശി അമ്മേടെ ചങ്കരനായാടി 
                      പനങ്കുരുശി നല്ലമ്മ ലോകമാതാവ്                       ആളും അടിയോരെ കാക്കണം തായേ                       വേലയ്ക്കു പോകുമ്പോൾ എന്തെല്ലാം വേണം 
                      പൊന്നുരുളി പൊൻചട്ടുകം പാൽക്കിണ്ടി വേണം 
                      പൊന്നുരുളി പൊൻചട്ടുകം പാൽക്കിണ്ടി പോരാ 
                      പൂവാലിപ്പശുവിന്റെ പാലതും വേണം                       തിത്തെയ് തിത്തെയ് തിമൃതത്തെ  "


                      കുറുവഞ്ചം കുറുവഞ                      കാട്ടിലും നെല്ലില് വിളയാടും 
                      പനങ്കുരുശി അമ്മേടെ വഴിപാടുനായാടി 



നായാട്ടുവിളി

നായാട്ടിനെ ചുറ്റിപ്പറ്റി ഇവർ അവതരിപ്പിക്കാറുള്ള "നായാട്ടു വിളി"‍ വളരെ രസകരമാണ്‌. വീട്ടുകാര്‍  പ്രത്യേകം ആവശ്യപ്പെടുമ്പോള്‍ ആണ് ഈ സവിശേഷ ചടങ്ങ് . വേട്ടക്കു   തയ്യാറാകാൻ തമ്പുരാന്റെ നിർദ്ദേശം കിട്ടുന്നതു മുതൽ ആളെക്കൂട്ടുന്നതും സംഘം ചേരുന്നതും കാട്ടിലേക്കു പോകുന്നതും കാടിളക്കുന്നതും കാട്ടുജന്തുക്കളെ ഓടിച്ചു കുടുക്കുന്നതും ഒടുവിൽ വെടിവെച്ചും അമ്പെയ്തും അവയെ വീഴ്ത്തുന്നതും അവയുടെ ദീനരോദനവുമൊക്കെ വളരെ തന്മയത്വത്തോടെ അവർ ശബ്ദങ്ങളിലൂടേയും വാക്കുകളിലൂടെയും വരച്ച് വയ്ക്കും. ഏകാഭിനയത്തിന്റെ ഏറ്റവും ശക്തമായ ഒരു മാതൃകയാണ്‌ ഇത്.

കാട്ടില്‍ പോണം
പന്ന്യേ പിടിക്കണം
പിടിചോ പിടിച്ചോ
പേം പേം