2020, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

മഴനൃത്തം


 കാലൻ കുടയും
കുഞ്ഞു പുള്ളിക്കുടയും
നടക്കാനിറങ്ങിയതായിരുന്നു

അപ്പോഴാണ് മഴ പെയ്യാൻ തുടങ്ങിയത്, കാലൻ കുട പെട്ടെന്ന് നിവർന്ന് കുഞ്ഞിക്കുടയെ തന്നോട് ചേർത്തു,,

കുഞ്ഞിക്കുട പേടിയോടെ ചോദിച്ചു,,, എന്തായിത്,, ഞാനാകെ നനഞ്ഞു കുതിർന്നു പോയി,,, കാറ്റാണെങ്കിൽ എന്നെ പിടിച്ചുകുലുക്കുകയും ചെയ്യുന്നു,,
'

അതോ,,, അതല്ലേ മഴ,,, നീയാദ്യം മഴ കാണുന്നതു കൊണ്ടാണ് പേടി,,,

മഴയോ,,, അതെങ്ങനെയുണ്ടാവുന്നു,,?

അതോ,,, നീ ഇക്കുറിയത്തെ വേനൽക്കാലത്തല്ലേ ജനിച്ചത്

അതേല്ലോ നല്ല ചൂടുള്ള കാലമായിരുന്നല്ലോ,,

അന്ന് നമ്മൾ കടപ്പുറത്ത് പോയതും നീ അവിടെ ഓടിക്കളിച്ചതും മറന്നോ??

ഇല്ലല്ലോ,,, നല്ല രസമായിരുന്നു

 ചൂടിൽ കടലിലെ വെള്ളം നീരാവിയായി മാറും,, ' നീരാവി ഘനി ഭവിച്ച് മേഘമായി മാറും, കറുത്തിരുണ്ട കാർമേഘങ്ങൾ, കാറ്റവയെ ദൂരേക്ക് ദൂരേക്ക് കൊണ്ടു പോവും,, അങ്ങനെ മേഘങ്ങൾ മലകളിലും വൻമരങ്ങളിലും തട്ടും,, അപ്പോൾ മേഘം തണുക്കും, തണുക്കുമ്പോൾ നീരാവി വെള്ളമായി മാറും, അതാണ്മഴ,,,

അപ്പോ മഴ പെയ്തുണ്ടാകണ ഈ വെള്ളമൊക്കെ പിന്നിടെങ്ങോട്ടു പോകും,,

കുഞ്ഞിക്കുട ഒന്നു നിന്നു തിരിഞ്ഞു, അതിന്റെ ശീലയിലെ മുത്തുകളിൽ നിന്ന് വെള്ളം ചിതറിത്തെറിച്ചു

അതോ,,, ഈ വെള്ളം ഒഴുകിപ്പോകുമ്പോൾ കുറെയേറെ മണ്ണിനടിയിലേക്കിറങ്ങും, ആ വെള്ളമാണ് കിണറുകളിൽ ഉറവകളായി വരുന്നത്,, '
കുറെയേറെ ചാലായി ഒഴുകി തോടാവും, പിന്നെ പുഴയാവും, പുഴ ഒഴുകിയൊഴുകി കടലിലെത്തും,,

ആഹാ അത് കൊള്ളാലോ,, മഴ ഒഴുകി പുഴയായി കടലിലെത്തുന്നു,,, കലിൽ നിന്ന് നീരാവിയായി മഴയായി പിന്നെയും മണ്ണിലെത്തുന്നു,,, പിന്നെയും ഒഴുകി കടലിലെത്തുന്നു,,, നല്ല കളിയാണല്ലോ,,, ഒരു വട്ടംചുറ്റിക്കളി,,

അതേ,,, അതാണ് വെള്ളത്തിന്റെ വട്ടംചുറ്റിക്കളി,, നമ്മളീ കാണുന്ന ഭൂമിയുടെ മുന്നിൽ രണ്ടു ഭാഗവും വെള്ളമാണ്,,, അതിലെത്തന്നെ ഇത്തിരിയേ ശുദ്ധജല മുള്ളൂ, ബാക്കി ഭൂരിഭാഗവും കടൽവെള്ളമാണ്,,,,

പറഞ്ഞു കൊണ്ടിരിക്കേ മഴ തോർന്നു,,, കാലൻ കുട പതുക്കെ മടങ്ങി,, അപ്പോഴും ചെറിയ ചാറലുണ്ടായിരുന്നു, കുഞ്ഞിപ്പുള്ളിക്കുട നിവർന്നു തന്നെ നടന്നു,, നനഞ്ഞാൽ പനി പിടിച്ചാലോ,,?

കാലൻ കുട കുഞ്ഞിക്കുടയുടെ കൈ പിടിച്ച് നടന്നു തുടങ്ങി,,


നടന്നു നടന്ന് സ്കൂളിനടുത്തെത്തി, സ്കൂൾ വിട്ട നേരമായിരുന്നു,,, നൂറു നൂറു കുഞ്ഞിക്കുഞ്ഞിപ്പുള്ളിക്കുടകൾ ഒന്നിച്ച് ഓടി വന്നു,വഴിയിലെ വെള്ളത്തിൽ ചവിട്ടി വെള്ളം തെറിപ്പിച്ചും കുഞ്ഞിപ്പുള്ളിക്കുടകൾ കുസൃതി കാണിച്ചു നൃത്തം ചെയ്തു തുടങ്ങി, കഥയിലെ കുടയും അവരോടൊപ്പം കൂടി,,, അങ്ങനെ കാലൻ കുട മുമ്പിലും കുഞ്ഞിപ്പുള്ളിക്കുടകൾ പിറകെയും നടന്നു തുടങ്ങിയപ്പോൾ വെള്ളം പിന്നെയും വട്ടംചുറ്റിക്കളിക്കായി അവരുടെ ഒപ്പം കൂടി,


ശിവപ്രസാദ് പാലോട്

2020, ഫെബ്രുവരി 12, ബുധനാഴ്‌ച

മയ്യഴിയെ തൊട്ട്, തെയ്യത്തെ അറിഞ്ഞ്





          നാട്ടുകൽ അമ്പത്തിമൂന്നാം മൈലിൽ രാത്രി പത്തുമണിക്ക് ബസ്
കാത്തുനിൽക്കുമ്പോൾ നാട്ടുകാരനായ ഒരു സുഹൃത്ത് എങ്ങോട്ടാണ് രാത്രി
യാത്രയെന്ന് കുശലം ചോദിച്ചു. കണ്ണൂർക്കാണ് തെയ്യം കാണാനാണ്
മണ്ണാർക്കാട്ടുനിന്ന് ഒരു കൂട്ടം മാഷന്മാർ വരുന്നതും കാത്തു നിൽക്കുകയാ
ണെന്ന് പറഞ്ഞപ്പോൾ അവന് വലിയ അത്ഭുതം. പിന്നെ അവന് യു ട്യൂബിൽ തെയ്യം
കാണിച്ചുകൊടുത്തു നിൽക്കുമ്പോൾ മഹാറാണി നാണിച്ചു വരുന്നു. വാതിൽ തുറന്ന്
കാത്തുനിൽക്കുകയാണ് വിദ്യാരംഗം മണ്ണാർക്കാട് കോർഡിനേറ്റർ ഹരിദാസൻ മാഷും
പാലക്കാട് ജില്ലാ കോർഡിനേറ്റർ കേശവൻ മാഷും. ബസിനുള്ളിലെ അരണ്ട
വെളിച്ചത്തിൽ എല്ലാവരെയും കണ്ടപ്പോൾ സന്തോഷമായി. എല്ലാവർക്കും ആവേശം
പകർന്ന പ്രിയപ്പെട്ട എഇഒ അനിൽകുമാർ മാഷും ഒപ്പമുണ്ടെന്നത് സന്തോഷത്തെ
ഇരട്ടിയാക്കി. പിറകിലെ സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചപ്പോഴേക്കും കേശവൻ
മാഷ് മൈക്ക് കയ്യിലെടുത്ത് യാത്രയുടെ ഘട്ടങ്ങൾ പറഞ്ഞുതുടങ്ങി. പിന്നെ ബസ്
മുന്നോട്ടുപോകുമ്പോൾ പിറകിലേക്കോടുന്ന വിളക്കുകാലുകളെയും നോക്കി യിരുന്ന്
എപ്പോളോ ഉറങ്ങിപ്പോയി.

                            പിന്നെ ഉറക്കമുണരുമ്പോൾ കോഴിക്കോടും മാഹിയും
കടന്ന് മഹാറാണി കണ്ണൂർ കീച്ചേരിയിലേക്ക്. അവിടെത്തെ ചിറകുറ്റി പുതിയ
ഭഗവതി ക്ഷേത്രമാണ് ലക്ഷ്യസ്ഥാനം. ബസ് റോഡിനരുകിൽ നിർത്തി സംഘാംഗങ്ങൾ
ക്ഷേത്രത്തിലേക്കുള്ള ഇടവഴിയിലൂടെ നടന്നു തുടങ്ങി. സമയം രാത്രി രണ്ടര.
തെയ്യം നടക്കുന്ന യാതൊരു ലക്ഷണവുമില്ലാതെ ഉറങ്ങിക്കിടക്കുന്ന ക്ഷേത്രം.
നമുക്ക് നേരം വൈകിയോ. അതോ സ്ഥലം മാറിപ്പോയോ എന്നൊക്കെ പരസ്പരം
പറയുന്നതിനിടെ ക്ഷേത്ര പറമ്പിന്റെ ഒരു മൂലയിൽ വെളിച്ചത്തിന്റെ ഒരു തിരി.

അവിടെ ശ്രദ്ധാപൂർവം തെയ്യത്തിന്റെ മേലാപ്പിന് ചായം കൊടുക്കുന്ന
ഒരാൾ..തൊട്ടടുത്തെ ചെറിയ മുറിയിൽ തെയ്യം കെട്ടുന്ന കോലധാരിക്ക്
മുഖത്തെഴുത്ത് നടത്തുന്ന മറ്റൊരു കലാകാരൻ..അവരോട് ചോദിച്ചപ്പോൾ തെയ്യം
തുടങ്ങാൻ പുലർച്ചെ നാലുമണിയാകുമെന്നും അപ്പോഴേക്കെ നാട്ടുകാർ
എത്തിത്തുടങ്ങൂ എന്നും മനസ്സിലായി. പാലക്കാട്ടുനിന്നും തെയ്യം കാണാൻ
എത്തിയവരാണെന്നും അധ്യാപകർ ആണെന്നും പറഞ്ഞപ്പോൾ അവർക്ക് താൽപര്യം കൂടി.
തെയ്യത്തിന്റെ പ്രത്യേകതകളും തോറ്റം പാട്ടും ഐതിഹ്യവുമെല്ലാം
താൽപര്യത്തോടെ പറഞ്ഞു തന്നു. ക്ഷേത്ര പറമ്പിൽ പലയിടത്തായി
കിടന്നുറങ്ങുന്ന കലാകാരന്മാർ. ആശാൻ എന്ന് തോന്നിച്ച പ്രായം ചെന്ന കലാകാരൻ
ഒാരോരുത്തരെയും വിളിച്ചുണർത്തി ഉടയാടകൾ ധരിപ്പിക്കുന്നു. മുഖത്തെഴുത്തു
നടത്തുന്നു. അതുവരെ ഉറങ്ങിക്കിടന്ന പച്ചമനുഷ്യർ ദൈവങ്ങളാകാൻ ഒരുങ്ങുന്നു.

          നേരം നാല് കഴിഞ്ഞപ്പോൾ നേരത്തെ കണ്ട തെയ്യം കലാകാരന്മാരിൽ
ഒരാള്‍ ഒറ്റച്ചെണ്ടയുമായി തോറ്റം പാട്ട് തുടങ്ങി. വരികൾ പലതും
മനസ്സിലായില്ലെങ്കിലും അഭൗമമായ ഏതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന
താളം..
പെട്ടെന്ന് ചിലമ്പിന്റെ താളം കേട്ടു, വേഷമിട്ട തെയ്യം കലാകാരൻ
ക്ഷേത്രത്തിന്റെ മുന്നിലേക്ക് വന്നു. അവിടെ ഇട്ടുകൊടുത്ത ഇരിപ്പിടത്തിൽ
ഇരുന്നു. മറ്റു കലാകാരൻമാർ ചേർന്ന് ദേഹത്ത് ചുവന്ന നിറത്തിലുള്ള കുഴമ്പ്
തേച്ചു പിടിപ്പിക്കുന്നു. അതിനുമുകളിൽ മലർ ഒട്ടിച്ചു വക്കുന്നു. ചുവപ്പു
നിറത്തിലുള്ള മുഖത്തെഴുത്തിലും മാറിടത്തും മലരിന്റെ വെളുത്ത പുള്ളികൾ
..കോലം കെട്ടിയുറപ്പിക്കൽ കഴിഞ്ഞിപ്പോൾ ഒരു കണ്ണാടി കോലധാരിക്ക് നേരെ
നീണ്ടു. കോലധാരി അതിൽ സ്വന്തം പ്രതിബിംബം നോക്കി.പിന്നെ
മറ്റൊരുലോകത്തേക്ക് ആനയിക്കപ്പെട്ടപോലെ ക്ഷേത്രത്തിന്റെ മുന്നിലേക്ക്
ദ്രുത ചലനങ്ങളോടെ നടന്നു. അപ്പോഴേക്കും തോറ്റം പാട്ട് അതിന്റെ
ഉച്ചസ്ഥായിലിയെത്തുകയും  അകമ്പടിയായി ചെണ്ടകൾ താളം കൊട്ടാനും
തുടങ്ങിയതോടെ തെയ്യക്കാവ് ഉണർന്നു. നാട്ടുകാർ ക്ഷേത്രത്തിലേക്ക്
എത്തിത്തുടങ്ങി.
                                     ക്ഷേത്രത്തിൽ നിന്ന് കോമരം ഇറങ്ങി
വന്ന് ഉടവാൾ തെയ്യം കോലധാരിക്ക് നൽകി. പിന്നെ തെട്ടത്തിന്റെ
ഭാവപ്പകർച്ചകൾ..ചെണ്ടകളുടെ കാലങ്ങളും താളങ്ങളും മാറുന്നതിനനുസരിച്ച്
തെയ്യം നിറഞ്ഞാടി. കോലത്തിൽ കുത്തി നിർത്തിയ പന്തങ്ങളുടെ വെളിച്ചത്തിൽ
ഇരുളുംവെട്ടവും ചേർന്ന് സ്വപ്നത്തിലേക്കെന്നപോലെ കൂട്ടിക്കൊണ്ടു പോയി.
നാട്ടുകാരോട് ചോദിച്ച് തെയ്യം തോട്ടുങ്ങൽ ഭഗവതി ആണെന്ന് മനസ്സിലാക്കി.
കുറച്ചു കഴിയുമ്പോൾ ഒരാൾ ഒരു കോഴിയെ തെയ്യത്തിന് സമർപ്പിക്കുന്നു. പിന്നെ
അതിനെ  ഇരു കൈകളും കൊണ്ട് പിടിച്ചുകൊണ്ടുള്ള ചുവടുകൾ. അതിനൊടുവിൽ
തെയ്യം ആളുകൾക്കിടയിലേക്ക് മറ്റൊരു കളത്തിലേക്ക് ഒാടുന്നു. അവിടെ
കോഴിയുടെ കഴുത്തറുത്ത് ചോര രുചിക്കുന്നു. വീണ്ടും ക്ഷേത്രത്തിന്റെ
മുന്നിലേക്ക്..പിന്നെ നാട്ടുകാരോട് തെയ്യത്തിന്റെ അനുഗ്രഹഭാഷണങ്ങൾ..

സംവത്സരത്തോട് സംവത്സരം ചേർന്ന് ഇന്ന് നമുക്ക് കണ്ടു കൂടിപ്പിരിയാൻ
ഇടവന്നിരിക്കുന്നു. എന്റെ മക്കൾക്കും കുഞ്ഞിമക്കൾക്കും ഗുണം വരുത്തും..

നാട്ടുകാരിൽ പലരും ഭക്തിപൂർവം നൽക്കുന്ന ദക്ഷിണകൾ. പ്രസാദമായി
അരിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർന്ന കുറി കൊടുക്കുന്നതോടെ ഒരു
തെയ്യത്തിന്റെ ചടങ്ങുകൾക്ക് അവസാനമായി.

  പിന്നീട് അല്പസമയം കഴിഞ്ഞപ്പോളേക്കും അടുത്ത തെയ്യത്തിന്റെ വരവായി.
വീരഭദ്രകാളി തെയ്യം. വാമൊഴിയിൽ വീരാളിത്തെയ്യം. വീണ്ടും തോറ്റവും,
ചെണ്ടയും. മുഖത്തെഴുത്തിലും കോലത്തിലും, മുടിയിലും   രണ്ടു തെയ്യങ്ങളും
തമ്മിൽ വേർതിരിച്ചറിയാം. ചടങ്ങുകളിൽ സൂക്ഷ്മാംശത്തിൽ വ്യത്യാസം
കണ്ടേക്കാമെങ്കിലും ആദ്യം തെയ്യം കാണുന്നവർക്ക് വ്യത്യാസങ്ങൾ
മനസ്സിലായെന്നും വരില്ല.

  വീര ഭദ്രകാളിക്ക് ശേഷം പുതിയ ഭഗവതി തെയ്യമായി. ക്ഷേത്രമുറ്റത്ത്
വിറകുകത്തിച്ച് കനൽകൂട്ടിയതിലൂടെ പുതിയ ഭഗവതിതെയ്യവും പൂജാരികളും
നടന്നുപോയി.  മറ്റു തെയ്യങ്ങളെക്കാള്‍ ചടങ്ങുകൾ ദീർഘമാണ് പുതിയ
ഭഗവതിക്ക്.



























                        അപ്പോഴേക്കും നേരം ആറുമണിയായിക്കഴിഞ്ഞിരുന്നു.
തെയ്യം കാണാനെത്തിയവർക്ക് ചുക്കുകാപ്പിയുമായി ക്ഷേത്രത്തിലെ ആളുകൾ എത്തി.
തന്തക്കും തറവാട്ടിനും
മേലാക്കത്തിനും
മേൽഗൃഹത്തിനും
ഗുണം വരണം, ഗുണം വരണം
തെയ്യം അപ്പോളും നാട്ടുകാർക്ക് അരുളപ്പെടുകയാണ്.

       തെയ്യം നടക്കുന്ന കീച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ പ്രധാനിയായ
അജിത് കുമാർ തെയ്യത്തിന്റെ ഐതിഹ്യവും ചടങ്ങളുകളും വിശദീകരിച്ചു തന്നു.
ഒാരോ തെയ്യത്തെക്കുറിച്ചും ആധികാരികമായ അറിവുകൾ സംഘാംഗങ്ങൾക്ക് പുതിയ
അനുഭവമായി. ശ്രീ മഹാദേവന്റെ മൂന്നാം കണ്ണിൽ നിന്നും ഉത്ഭവിച്ച ദേവതമാരാണ്
ചിറുമ്പമാർ. രണ്ട് പൊന്മക്കളെയും വാരിയെടുത്ത് ദേവൻ അവർക്ക്
വസൂരിക്കുരിപ്പ് നൽകി. ആ മക്കളെ ഇനി മേൽലോകത്ത് നിർത്താനാകില്ലെന്നതിലാൽ
പൊൻ ചിലമ്പും തേരും നൽകി കീഴ് ലോകത്തേക്ക് അയക്കുന്നു. മേൽ ലോകത്ത്
മഹാദേവന്റെ കുരിപ്പ് വർദ്ധിച്ചപ്പോൾ 40 ദിവസം ഹോമം കഴിച്ച് സമയം പുതിയ
ഭഗവതി എന്ന പൊന്മകൾ ഹോമകുണ്ഠത്തിൽ നിന്നും പൊടിച്ചുയരുന്നു. കോഴിയും
കുരുതിയും കൊടുത്ത് ദാഹം തീർക്കുന്നു. കീഴ്ലോകത്ത് ചിറുമ്പമാർ
വാരിവിതറിയ വസൂരി ഇല്ലാതാക്കാൻ പൊന്മകളെക്കൂടി ഭൂമിയിലേക്ക് അയക്കുന്നു.
അജിത് കുമാർ തെയ്യത്തിന്റെ ഐതിഹ്യകഥ പറയുമ്പോൾ
നേരം പുലരുന്നു.. കഴിഞ്ഞ മണിക്കൂറുകളിൽ മുന്നിലൂടെ ആടി മറഞ്ഞുപോയ
തെയ്യക്കോലങ്ങൾ കണ്ണിൽ അപ്പോഴും മായാതെ നിൽക്കുകയായിരുന്നു. വീണ്ടും
ബസിലേക്ക്. കണ്ണൂർ ശിക്ഷക് സദനിൽ അല്പസമയം വിശ്രമം. കോഫി ഹൗസിലെ പ്രഭാത
ഭക്ഷണം. പിന്നീട് പയ്യാമ്പലത്തേക്ക്.

സുകുമാർ അഴീക്കോട്, ഇകെ.നായനാർ തുടങ്ങി കേരളം കണ്ട മഹാമനുഷ്യർ
ഉറങ്ങിക്കിടക്കുന്ന ചരിത്ര ഭൂമിക.  കടലിലേക്ക് ഇറങ്ങാതെ പയ്യാമ്പലം
ബീച്ച് ദൂരെ നിന്നും കണ്ട് വീണ്ടും അടുത്ത ബീച്ചിലേക്ക്. കേരളത്തിലെ ആദ്യ
ഡ്രൈവിങ്ങ് ബീച്ചായ മുഴുപ്പിലങ്ങാടിലേക്ക്.




















കടലിനെ തൊട്ടുരുമ്മി നീങ്ങുകയാണ് ബസ്. തീരത്ത് നിർത്തിയിട്ടിരിക്കുന്ന
തോണിയിൽ സംഘാംഗങ്ങൾ എല്ലാവരും ഇരുന്ന് ഫോട്ടോ എടുത്ത്
മുഴുപ്പിലങ്ങാടിനോട് വിടപറയുമ്പോൾ നേരം പത്തര.

                       തീരത്തോട് തലോടുന്ന പോലെയുള്ള തിരകളാണ്
മുഴുപ്പിലങ്ങാടിന്റെ പ്രത്യേകത. ശാന്തമായ കടൽ. ഉറച്ചുകിടക്കുന്ന
മണൽപ്പരപ്പ്.


 ഇനി മാഹി പാർക്കിലേക്കാണ്. മയ്യഴിയുടെ രാജകുമാരനെ നേരിൽക്കാണാൻ.
സംഘാഗങ്ങൾ മയ്യഴി പാർക്കിൽ പുഴയെ ചേർന്നു നടന്നു. ദൂരെ വെള്ളിയാങ്കല്ലിൽ
ആത്മാവുകൾ തുമ്പികളായി പറന്നു നടക്കുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങൾ
നോവലിലെ വിവിധ കഥാ സന്ദർഭങ്ങള്‍ ശില്പങ്ങളായി കൊത്തിവച്ചിരിക്കുന്നത്
മാഹി പാർക്കിനെ അക്ഷരങ്ങളോട് അത്രമേൽ ചേർത്തുപിടിക്കുന്നു.

 അല്പസമയം കഴിഞ്ഞപ്പോഴേക്കും എം.മുകുന്ദൻ മാഹി പാർക്കിൽ എത്തി.
മണ്ണാർക്കാട് എഇഒ ഒ.ജി.അനിൽകുമാർ എം.മുകന്ദനെ പൊന്നാടയണിയിച്ച്
മണ്ണാർക്കാടിന്റെ ആദരം നൽകി.
                                   തുടർന്ന് സംഘാംഗങ്ങളുമായി
അദ്ദേഹത്തിന്റെ സ്നേഹ വർത്തമാനങ്ങൾ. സമകാലീന ദേശീയ, അന്തർദേശീയ
സാഹചര്യങ്ങളെക്കുറിച്ച് സംഘാങ്ങളുടെ ചേദ്യങ്ങൾക്കെല്ലാം നിലപാടുകളോടെ
ഉത്തരങ്ങൾ. സാഹിത്യത്തിൽ വന്ന മാറ്റങ്ങൾ, പുതിയ എഴുത്തുകളുടെ സാമൂഹ്യ
പ്രതിബദ്ധത എന്നിവയെല്ലാം ചർച്ചകളിൽ നിറഞ്ഞു. പൗരത്വ ബില്ലിനെതിരായി
ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളെ ലോകം ഏറ്റെടുത്തതായി എഴുത്തുകാരൻ
എം.മുകുന്ദൻ. വിദ്യാരംഗം കലാസാഹിത്യവേദി അധ്യാപകർക്കായി നടത്തിയ സാഹിത്യ
സാംസ്കാരിക യാത്രാംഗങ്ങളുമായി മയ്യഴി പാർക്കിൽ വച്ചു നടന്ന മുഖാമുഖത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഎൻയുവിനെയും കേന്ദ്രസാഹിത്യ
അക്കാദമിയെയും തകർക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
   നോവലിന്റെ കുലപതിയായ എം.മുകുന്ദന് ഞാൻ എഴുതിയ മണ്ണേ നമ്പി എന്ന നോവൽ
നേരിട്ടു നൽക്കാനായത് വിലപിടിച്ച അനുഭവമായി .കാരാകുർശി സ്കൂൾ വിദ്യാർഥിനി
ആർച്ചയുടെ മരണക്കട എന്ന കവിതയും മുകുന്ദന്റെ പ്രശംസ പിടിച്ചുപറ്റി.


കേരളത്തിൽ വളർന്നു വരേണ്ട പുതിയ തൊഴിൽ പെരുമാറ്റ
സംസ്കാരത്തെക്കുറിച്ചും, പ്രത്യയശാസ്ത്രങ്ങള്‍ക്ക് കാലീകമായി വേണ്ട
മാറ്റിയെഴുത്തുകൾ സംബന്ധിച്ച പ്രതീക്ഷകളും അദ്ദേഹം പങ്കുവച്ചു.
സംഘാംങ്ങളുമൊത്ത് ഗ്രൂപ്പ് ഫോട്ടോക്കിരുന്ന് മയ്യഴിയുടെ കഥാകാരൻ
വെള്ളിയാങ്കല്ലിനും മാഹിക്കും വന്ന മാറ്റങ്ങളിലെ വ്യസനം പങ്കിട്ടു.



മാഹിയിൽ നിന്നും വടകരയിലേക്ക്. ഊരാളുങ്ങൽ ലേബർ സൊസൈറ്റിയുടെ സർഗാലയം
കാണാനായിരുന്നു അടുത്ത യാത്ര. ഒരിക്കൽ പാറക്കെട്ടായി കിടന്നിരുന്ന
സ്ഥലത്തെ പാറ പൊട്ടിച്ചെടുത്തപ്പോൾ ബാക്കിയായ മടയെ മഴവെള്ള സംഭരണിയാക്കി
മാറ്റിയിരിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത ഇടം തന്നെ പ്രകൃതി
സംരക്ഷണത്തിന്റെ മാതൃകയായി മാറ്റിയത് കൗതുകകരമാണ്.

വിവിധ കരകൗശലകേന്ദ്രങ്ങൾ സന്ദർശിച്ചു. കൊത്തുപണികൾ, മരപ്പണികൾ, കൈത്തറി,
മുള അലങ്കാരപ്പണികൾ, തുണിത്തരങ്ങൾ എന്നിവയെല്ലാം ആകർഷണീയമാണ്. മുറ്റത്ത്
നമ്മളെ സ്വാഗതം ചെയ്യുന്നത് ഒറ്റത്തടിയിൽ തീർത്ത ഒരു കോടി വിലയുള്ള
ആനയുടെ ദാരു ശില്പമാണ്.

















യാത്രയിൽ എല്ലാവരുമായി രഹസ്യമാക്കിവച്ച പദ്ധതി അപ്പോഴാണ് കേശവന്‍
മാസ്റ്റർ പ്രഖ്യാപിക്കുന്നത്.വിരമിക്കുന്ന പ്രധാനാധ്യാപകരായ
ടി.വി.പ്രസന്ന, എ.ജയമുകുന്ദൻ എന്നിവർക്ക് വിദ്യാരംഗം നൽകുന്ന യാത്രയയപ്പ്
എന്ന അവിസ്മരണീയ മുഹൂർത്തം.  വിദ്യാരംഗം പാലക്കാട് ജില്ലാ കോർഡിനേറ്റർ
പി.ഒ. കേശവൻ, മണ്ണാർക്കാട് എഇഒ ഒ.ജി.അനിൽകുമാർ, മണ്ണാർക്കാട് വിദ്യാരംഗം
കോർഡിനേറ്റർ ജി.എൻ.ഹരിദാസ്, വി.എസ് ഹരീഷ്, എം.കൃഷ്ണദാസ്, പിഎം.മധു,
സിദ്ദീഖ് പാറക്കോട്ട്, സുധീർ, എ.ജയചന്ദ്രൻ എന്നിവരുടെ ചെറു പ്രസംഗങ്ങൾ.
പറളി സബ്ജില്ലയിൽ നിന്നും പങ്കെടുത്ത സുധീർ, ഗിരീഷ്, മണ്ണാർക്കാട് അൻസാരി
പ്രസ് ഉടമ ഗോപകുമാർ, പ്രദീപ് വേർക്കാട്ടിൽ, ചന്ദ്രൻ, ആർച്ച തുടങ്ങിയ
സംഘാംഗങ്ങളുടെ സ്നേഹ ഭാഷണങ്ങൾ. വിദ്യാരംഗത്തിന് മാത്രം കഴിയുന്ന
സർഗാത്മകയാത്ര.

       വീണ്ടും മഹാറാണിയിലേക്ക് കയറുമ്പോൾ നേരം അഞ്ചര. പിന്നീട്
തിരിച്ചുള്ള യാത്രയിൽ സംഘാങ്ങളുടെ കലാപരിപാടികളും , പരിചയപ്പെടുത്തലുകളും
നിറഞ്ഞ് സമയമറിയാതെയുള്ള യാത്ര. ഇടക്ക് രാമനാട്ടുകര നിന്നും മുൻ ഡിഇഒ
വേണു പുഞ്ചപ്പാടവും ബസിൽ കയറിയത്  ഇരട്ടി മധുരമായി.  തിരിച്ചുള്ള
യാത്രയിൽ ഒാരോ നിമിഷത്തിലും എല്ലാവരും ചിന്തിച്ചത് ഈ യാത്ര
അവസാനിക്കാതിരുന്നെങ്കിൽ എന്നായിരിക്കണം. അതാണല്ലോ, അതാണല്ലോ എല്ലവാരും
മണ്ണാർക്കാട് അടുക്കും തോറും മൗനികളായി മാറിയത്..


ശിവപ്രസാദ് പാലോട്

കളിപ്പാട്ടുകൾ


1
കുഞ്ഞിത്താറാവേ
എങ്ങോട്ട് പോകുന്നു
ഗൾഫിലേക്ക് പോകുന്നു
എന്ത് കൊണ്ടു വരും
മിഠായി കൊണ്ടുവരും
എന്ത് മിഠായി
മിൽക്കിബാർ


2

ആര്‌?
തെങ്ങിന്റെ ആര്‌
എന്തു തെങ്ങ്‌?
കൊന്നത്തെങ്ങ്‌
എന്തു കൊന്ന?
കണിക്കൊന്ന
എന്തു കണി?
വിഷുക്കണി
എന്തു വിഷു?
മേട വിഷു
എന്തു മേട?
മണി മേട
എന്തു മണി?
കുടമണി

3
മുത്തശ്ശീ മുത്തശ്ശീ
എങ്ങോട്ടാ
കുളിക്കാൻ
ഈ കുളത്തിൽ കുളിച്ചൂടെ
ഈ കുളം ചെറുതാണ്
കല്ലിട്ടാൽ വലുതാവും
സോപ്പ് എടുക്കാൻ പോകണ്ടേ
ഈ കുളത്തിൽ ആരു തുപ്പീ
കാക്ക, കാക്കേടൊപ്പം പൂച്ച
പൂച്ചക്കൊപ്പം നായ
നായക്കൊപ്പം ഞങ്ങൾ

4
സേ സേ സേ
ബിസ്കറ്റ് ബിസ്കറ്റ്
എന്തു ബിസ്കറ്റ്
പാൽ ബിസ്കറ്റ്
പാൽ ബിസ്കറ്റ്
എന്തു പാൽ
എരുമപ്പാൽ
എന്തെരുമ
കുത്തണ എരുമ


5
കിലുകിലുങ്ങണ കിങ്ങിണിച്ചെപ്പേ
വാനമ്പാടി പറപറക്കണ പൊന്നാണീ പൊന്നുണ്ണി
പൂക്കളം മത്താപ്പൂ ചൂടിക്കൊണ്ട്
എന്റെ മുന്നിൽ ആടിടാം പാടിടാം

6
ലൂണ ലേസി ലേസി
സ്റ്റാർ സിങ്ങർ ലേസി
സിറ്റിങ് ഒാണ്‍ തവി
ലോ ലെയ്സ ലല്ലല്ലാ

7
വാപ്പുട്ടി
തീപ്പെട്ടി
മേപ്പെട്ടെറിഞ്ഞപ്പോൾ
തീപ്പെട്ടി വീണത്
മേപ്പടിമ്മേ
8
മനസ്സില്ലാത്ത
മനിസനോട്
മനിസൻ പറഞ്ഞാ
മനസിലാകോ മനിസാ
9
എട്ടു കുപ്പീലച്ചാറിട്ടു
ഞാനിട്ടു
സമീറയിട്ടു
സമീറാന്റെ ഉമ്മാന്റെ പേരെന്ത്?‌
10
മാഷേ മാഷിന്റെ മകൻ മാഷായാൽ
മാഷ് മാഷിന്റെ മകനെ മാഷേ എന്ന്
വിളിക്കുമോ മാഷേ
11
അടുത്തവീട്ടിലെ താറാവിന്
ഷോക്കടിച്ചേ
നീയെങ്ങനെ കണ്ടെടീ
കുരുത്തം കെട്ടവളേ
ഞാനെന്റെ കണ്ണുകൊണ്ട്
കണ്ടതാണമ്മേ
റെഡി വൺ ടു ത്രീ

12‌
ജോൺസണ്‍ ബേബി ചെറുതായപ്പോൾ
അവളുടെ ജോലി കരയുകയായിരുന്നു
ജോൺസൺ ബേബി വലുതായപ്പോൾ
അവളുടെ ജോലി വായിക്കലായിരുന്നു
ജോൺസൺ ബേബി ടീച്ചറായപ്പോൾ
അവളുടെ ജോലി തല്ലലായിരുന്നു
ജോൺസൺ ബേബി കല്യാണം കഴിഞ്ഞപ്പോൾ|
അവളുടെ ജോലി നാണമായിരുന്നു
ജോൺസൺ ബേബി കുട്ടിയായപ്പോൾ
അവളുടെ ജോലി ആട്ടലായിരുന്നു
ജോൺസൺ ബേബി മുത്തശ്ശിയായപ്പോൾ
അവളുടെ ജോലി വടീംകുത്തി നടക്കലായിരുന്നു
ജോൺസൺ ബേബി മരിച്ചപ്പോൾ
അവളുടെ ജോലി പ്രേതമായിരുന്നു
13

ചിപ് ബബിൾ‌ ബബിൾഗം
ചിപ് പൊട്ടാറ്റോ
ചിപ് ചിപ് ചിപ്
ചിപ് പൊട്ടാറ്റോ
ചിപ് ചിപ് ചിപ്
ചിക്കൻ റോൾ
മട്ടൺ റോൾ
ഗ്രീൻ റോൾ
ആൻഡ് ഫോർ യു

14
രാജാ രാജാ കൊട്ടാരത്തില്
കള്ളൻ കേറി
പിടിച്ചുകെട്ട്
എന്തു കൊണ്ട്
കയറും കൊണ്ട്
കയറില്ല
ചങ്ങലകൊണ്ട്
ചങ്ങലയില്ല
എതിലേ പോകും
ഇതിലേ പോകും

15
ജാസ്മിൻ മുല്ലപ്പൂ
ജയിലിന്റെ മിട്ടായി
ജൂ ജൂ ജുണ്ടങ്ങ
ജുണ്ടമടിക്കാൻ നാരങ്ങ
കുരങ്ങന്റെ വാല്
ഒരു തുള്ളി വെള്ളം
എണ്ണയിട്ട് വറ്റിച്ചു
16
ഏഷ്യ മലേഷ്യ സിംഗപ്പൂർ
സ്ളീപ്പി ബ്യൂട്ടി ക്യൂട്ടി ബ്യൂട്ടി

17
കിളിയെപ്പിടിക്കാൻ പെണ്ണിറങ്ങി
പെണ്ണിന്റെ കയ്യിൽ കുപ്പിവള
എന്ത് കുപ്പി
സോഡാക്കുപ്പി
എന്ത് സോഡ
അപ്പസോഡ
എന്തപ്പം
നെയ്യപ്പം
എന്ത് നെയ്യ്
ആട്ടു നെയ്യ്
എന്താട്
കോലാട്
എന്ത് കോല്
മുരിങ്ങാക്കോല്
എന്ത് മുരിങ്ങ
പച്ച മുരിങ്ങ
എന്ത് പച്ച
കിളിപ്പച്ച
എന്ത് കിളി
ഇക്കിളി കിളി കിളി
18
എട്ട് മൊട്ട് താമരമൊട്ട്
പള്ളിലച്ചന്റെ കല്യാണം
കുട്ടികളാരും പോകരുത്
ആനപ്പിണ്ടി നെയ്ച്ചോറ്
കോഴിക്കാട്ടം ചമ്മന്തി
19
ഇരിക്കാം പൂച്ച
നിനക്കെന്ത് ജോലി
ടെലിഫോൺ നമ്പർ
വൺ ടു ത്രീ
20
പച്ചമുളക് കണ്ണില്
പഴുത്തമാങ്ങ വയറ്റില്
ബേബിക്കുട്ടി മടിയില്
റോസാപ്പൂ തലയില്
21
ഒരു കിലോ ചോളം
ഒന്നരപ്പൊട്ട് വളപ്പൊട്ട്
രണ്ട് കിലോ ചോളം
രണ്ടരപ്പൊട്ട് വളപ്പൊട്ട്
22
പച്ചീര പച്ചച്ചീര
ചച്ചിര പച്ചച്ചീര
23
സൈക്കിൾ വന്ന് ബെല്ലടിച്ചു
ഞാൻ പറഞ്ഞു മാറി നിൽക്ക്
എന്റെ പേരിൽ കുറ്റമില്ല സർക്കാരേ
ഞാനൊരു പാവമാണ്
പാലക്കാട്ടുകാരനാണ്
കൃത്യമായ ജോലിയാണ് സർക്കാരേ
24
ലൂ ലൂ വണ്ടർ ഫുൾ
ബെസ്റ്റ് ഫ്രണ്ടിന്റെ പേരുപറ
പാസ് പാസ്
എന്നാ പാസ്
പഴങ്ങൾ
ആപ്പിൾ, മുന്തിരി, ഒാറഞ്ച്
പാസ് പാസ്
എന്നാ പാസ്
25

കൈകൊട്ടുണ്ണി കൈകൊട്ട്
അപ്പം തിന്നാന്‍ കൈകൊട്ട്
ചക്കര തിന്നാന്‍ കൈകൊട്ട്
കൈകൊട്ടുണ്ണി കൈകൊട്ട്


26
കളർ കളർ
വാട്ട് കളർ
സീയു
എന്തു കളർ
നീല
27
ടോം ഏന്റ് ജേറി
പിസ് പിസ് പിസ്
എപ്പി കോ കോ കോ
എപ്പി ഫി ഫി ഫി
എപ്പിക്കോ എപ്പി ഫീ
എപ്പി കോഫി
28
അടി പൊടി ചായപ്പൊടി
എന്നടിച്ചാൽ മോന്തക്കടി
29
ബോബെയിലൊരു ബോംബ് പൊട്ടി
എന്റെ മോൾക്ക് പരിക്ക് പറ്റി
ചിങ്ക് ചിക ചാ
ചിങ്ക് ചിക ചാ
എബിസിഡി
30
ഹായ് ബേബി ഹലോ ബേബി
കട്ടുറുമ്പല്ലേ
കാതു കുത്തണ്ടേ
റെഡി വൺ ടു ത്രീ
31
അക്കുത്തിക്കുത്താന വരമ്പത്ത്
കയ്യേക്കുത്ത് കരിങ്കുത്ത്
ജീപ്പ് വള്ളം  താറാ വള്ളം
താറാ മക്കളുടെ കയ്യിലൊരു ബ്ളാങ്കറ്റ്
32
മേലെ ആകാശം
അവിടുന്നു വീണാൽ
തവിടുപൊടി
താഴെ ഹോസ്പിറ്റൽ
അവിടന്നുകിട്ടും ഇഞ്ചക്ഷൻ
മോളേ മീനാക്ഷി
മക്കളു രണ്ടും തവളാച്ചി
മോനേ പപ്പിക്കുട്ടാ
ബൂസ്റ്റ് കുടിച്ചാൽ ആരോഗ്യം
ലോലിപ്പാപ്പാ ലോലി
എന്റെ പപ്പാ ആലി
ഗൾഫിലാണ് ജോലി
മാസാമാസം കൂലി
33
വരവര ചോക്ക
ചെമ്പരത്തിച്ചോക്ക
ആപ്പിൾ പൈനാപ്പിൾ
മാലയിട്ടൊരു പെൺകുട്ടി
34

ഡാമ് ഡീമ് ഡസ്കണക്കണ
കോക്കണക്കണ അല്ലീമുല്ലീസേ
കുരുത്തം കെട്ടവളേ
അടുത്ത വീട്ടിലെ കറുത്ത കോഴി
വെളുത്ത മുട്ടയിട്ടു
അതിലാർക്കു സന്തോഷം
എനിക്കു സന്തോഷം
35
കോഴിണ്ടോ കോഴിണ്ടോ
ഇല്ലാ ഇല്ലാ
എത്രമണിക്ക് വിടും
പത്തുമണിക്ക് വിടും
അരിയിട്ടാൽ പറക്ക്വോ
ആ..ആ..ആ
36
രാജാവിന്റെ മകളൊരു കൊണിച്ചിപ്പാറു
ചന്ദ്രിക സോപ്പിട്ടേ കുളിക്കാറുള്ളൂ
ദിലീപിന്റെ കാറിലേ കേറത്തുള്ളൂ
ദിലീപിന്റെ കാറിന്റെ നമ്പറെത്ര
37
ആട്ടുകല്ല് അമ്മിക്കല്ല്
അണ്ണാന്റെ ചെവീലൊന്ന്
മെല്ലപ്പിടി
38
അല്ലിനുള്ളി സമ്മന്തി,
റോസ് വന്ന് നുള്ളിപ്പോ
39
അമ്പടിക്കടി ഇമ്പടിക്കടി
ഉള്ളടിക്കെടി പുറമടിക്കെടി
സൈഡടിക്കടി, വലതടിക്കെടി
ഇടതിക്കടിക്കെടി
പിക്കാച്ചു, പിക്കാച്ചു, പിക്കാച്ചു
40

ഞാനും നീയും ചെറുപ്പത്തിൽ
മണ്ണുവാരിക്കളിച്ചപ്പോൾ
ഉപ്പിനും മുളകിനും വിലകൂടി
കൂടിക്കൂടി കൂടിക്കൂടി മാനം മുട്ടി
മുട്ടി മുട്ടി മുട്ടി മുട്ടി മമ്മുട്ടി
മാമാ മാമാ മരമുട്ടി
മര മര മര മര പൂമാര
പൂ പൂ പൂ പൂ റോസാപ്പൂ
റോ റോ റോ റോ റോക്കറ്റ്
കറ്റ് കറ്റ് കറ്റ് കറ്റ് ബിസ്കറ്റ്
ബി ബി ബി ബി ബീഡിക്കുറ്റി
41
ടി ടോങ് ടിം ടി ടോങ് ടിം
ആരാണ്
മാലാഖ
എന്തിനു വന്നു
കളറിനു വന്നു
ഏത് കളർ
റോസ് കളർ
42
എബി സിഡി
ഒരു ബീഡി
കത്തിച്ചപ്പോൾ
അരബീഡി
43
കടു മുടെ കടു കടിക്ക്
തെറിക്കും പല്ലിലൊട്ടും പഞ്ചാര
44
ഞങ്ങള് രണ്ടാളും
ഒന്നിലാണല്ലോ
പാട്ടു പാടാനായ്
വന്നതാണല്ലോ
മൈക്കക്ക് എത്തുന്നില്ലല്ലോ
45

അങ്കി പിങ്കി പോങ്കി
ലക്കാൻ ചിക്കൻ പോങ്കി
അമ്പാ ബുഷ്
അക്കിടി ഇക്കിടി ബുഷ്
46
ഡും ഡും ഡോല
അമലക്ക് ഡോല
പീച്ചിക്ക് പൗഡർ
47
വാ പൈങ്കിളി
പോ പൈങ്കിളി
പച്ചപ്പനങ്കിളി
പൊന്നിൻ കിളി
48
വരവര ചോക്ക
ചെമ്പരത്തിച്ചോക്ക
അയ്‌ലാമീസ് കൊയ്‌ലാമീസ്
കഴുത്തിലിട്ടൊരു മാല
49
രാരി തത്തമ്മേ
എന്നെ കൊഴി കൊത്തല്ലേ
കോഴി കൊത്ത്യാലൊ
എന്റെ മാല പൊട്ടൂല്ലോ
മാല പൊട്ട്യാലോ
എന്നെ അച്ഛന്‍ തല്ലൂലോ
അച്ഛന്‍ തല്യാലോ
എന്നെ അമ്മ കൊല്ലൂല്ലോ
അമ്മ കൊന്നാലോ
എന്നെ വലിച്ചെറിയൂലോ
വലിച്ചെറിഞ്ഞാലോ
എന്നെ ചിതലരിക്കൂലോ
ചിതലരിച്ചാ‍ലോ
എന്നെ കോഴി കൊത്തൂലോ

50
എന്തോന്ന്
ചാന്തോന്ന്
ചാന്താണെങ്കിൽ മണക്കൂല്ലെ
മണക്കുന്നത് പൂവല്ലേ
പൂവെങ്കിൽ കെട്ടൂല്ലെ
കെട്ടണത് കയറല്ലേ
കയറെങ്കിൽ ചുറ്റൂല്ലേ
ചുറ്റുന്നത് പാമ്പല്ലേ
പാമ്പെങ്കിൽ കൊത്തൂല്ലെ
കൊത്തുന്നത് കോഴിയല്ലേ
കോ കോ കൊക്കെരക്കോ
51
നാണിയമ്മ ബസ്സിൽ കയറി
ബസിൽ നിറയെ പാമ്പ്
പാമ്പിനെ കൊല്ലാൻ  വടിയെടുത്തു
വടിയിൽ നിറയെ ചോര
ചോര കഴുകാൻ
തോട്ടിൽ പോയി
തോട്ടിൽ നിറയെ മീൻ
മീൻ പിടിക്കാൻ വലയെടുത്തു
വലയിൽ നിറയെ ഒാട്ട
ഒാട്ട തുന്നാൻ സൂചിയെടുത്തു
സൂചി രണ്ടു കഷണം
52
അപ്പോം ചുട്ട്..അടേം ചുട്ട്
എലേം വാ‍ട്ടി .. പൊതിം കെട്ടി
അമ്മൂമ അതേയ്..പോയ്..
ഏത്യേയ് പോയ്?
ഇതേയ്യ്..പോയ്.. ഇക്കിളി..കിളികിളി

53
സാറെ ഇതാണെന്റച്ഛൻ
പേര് ഗോപാലകൃഷ്ണൻ
വയസ്സ് തൊണ്ണൂറ്റി രണ്ട്
ജോലി പപ്പടം കാച്ചൽ
54
പെട്ടക്കോഴി മുട്ടക്ക്
തന്തപ്പോത്ത് ചാറ്റ്ക്ക്
തന്തമാപ്പിള പള്ളിക്ക്
55
പട്ടരടെ കയ്യിലെ പണമൊട്ടൊടുങ്ങിയപ്പോ
പട്ടിയെവിട്ടു കടിപ്പിച്ചു
പട്ടരേ പോക പോക പട്ടരേ
56
എന്റെ ഉണ്ണി എന്നെ വന്നു കാണണം
എനിക്കെന്തെങ്കിലും തരണം
എന്റെ ഉണ്ണിയെ ഞാൻ പോയിക്കാണണം
എനിക്കെന്തെങ്കിലും തരണം
57
ഡും ഡും ഡും
ആരാത്
ഞാനാണ്
എന്തിന് വന്നു
പന്തിന് വന്നു
എന്ത് പന്ത്
മഞ്ഞപ്പന്ത്
എന്ത് മഞ്ഞ
മുക്കുറ്റി മഞ്ഞ
എന്ത് മുക്കുറ്റി
പീലി മുക്കുറ്റി
എന്ത് പീലി
കൺപീലി
എന്ത് കണ്ണ്
ആനക്കണ്ണ്
എന്ത് ആന
കാട്ടാന
എന്ത് കാട്
പട്ടിക്കാട്
എന്ത് പട്ടി
പേപ്പട്ടി
എന്ത് പേ
പെപ്പരപ്പേ


58
ഭാരതപ്പുഴയിലൊരട്ട
അട്ടെപ്പിടിക്കാൻ കുട്ടനിറങ്ങി
കുട്ടന്റെ മൂട്ടിലൊരോട്ട
വിടണേ വിടണേ
വിട വിടണേ

59
ആമിനാമിനാ ഇഞ്ചെവിടെ
ഇക്കാ ഇക്കാ ഞാനിവിടെ
ഉച്ചക്കെന്താ കൂട്ടാന്
ആഫ്രിക്കൻ താറാവ്
60
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തി കടലിലിട്ടു,
മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചു
വാണിപ്പിള്ളേരു വായിലിട്ടു

61
ഡും ഡും ആരാണ്
മായാവി
എന്തിന് വന്നു
കളറിന് വന്നു
എന്ത് കളർ
മഞ്ഞഡും ഡും ആരാണ്
മായാവി
എന്തിന് വന്നു
കളറിന് വന്നു
എന്ത് കളർ
നീല

62
ഉറുമ്പുറുമ്പിന്റെ കാതു കുത്ത്
അവിടന്നും കിട്ടീ നാഴിയരി
ഇവിടന്നും കിട്ടീ നാഴിയരി
അരി വേവിയ്ക്കാന്‍ വിറകിനു പോയി
വിറകേലൊരു തുള്ളി ചോരയിരുന്നു
ചോര കഴുകാന്‍ ആറ്റില്‍ പോയി
ആറ്റില്‍ ചെന്നപ്പോ വാളയെ കണ്ടു
വാളയെ പിടിയ്ക്കാന്‍ വള്ളിയ്ക്കു പോയി
വള്ളിയേ തട്ടീ തടു പുടു തടു പുടു തടു പുടൂ
63
ചക്കക്കുരു കുഴിച്ചിട്ടു
പിലാവുണ്ടായി
ചക്കണ്ടായി
കളളൻ വന്നു
ചക്കട്ടു
കള്ളത്തി കൊണ്ടോയി
അത്യേ പോയ്
ഇത്യേ പോയി
ഇക്കിളി കിളി കിളി
64
ആരാത്?
മാലാഖാ..
എന്തിനു വന്നു?
എഴുത്തിനു വന്നു…
എന്തെഴുത്ത്?
തലേലെഴുത്ത്…
എന്തു തല?
മൊട്ടത്തല…
എന്തു മൊട്ട?
കോഴിമൊട്ട…
എന്തുകോഴി?
കാട്ടു കോഴി
എന്തു കാട്?
കുറ്റിക്കാട്?
എന്തു കുറ്റി?
കരണക്കുറ്റീ..

65
സാമ്പാറിൽ മുങ്ങിത്തപ്പി
വെണ്ടക്കകഷണം കിട്ടി
നിന്നെമാത്രം കിട്ടീലല്ലോ
ഉണ്ടത്തക്കാളീ,
ഉണ്ടത്തക്കാളീ
66

പേര്
പേരക്ക.
നാള്
നാരങ്ങ.
67
മണി മണി ഒന്ന്
മത്താപ്പ് രണ്ട്
ചെല്ലക്കിളി മൂന്ന്
പനം തത്ത നാല്
ബുൾ ബുൾ അഞ്ച്