2020, മാർച്ച് 27, വെള്ളിയാഴ്‌ച



അമ്മയെക്കാണാൻ
പൂനത്തിൽ കുഞ്ഞബ്ദുള്ള


പറയാൻ പോകുന്നത് ഇത്തിരി പഴയ പുസ്തകത്തെക്കുറിച്ചാണ്.  പൂനത്തിൽ
കുഞ്ഞബ്ദുള്ളയുടെ അമ്മയെക്കാണാൻ എന്നബാലസാഹിത്യകൃതിയെ പറ്റി.
വലിയവർക്കുള്ള സാഹിത്യവും കുട്ടികൾക്കുള്ള സാഹിത്യവും രണ്ടും രണ്ടാവും
ചില കൃതികളുടെ കാര്യത്തിൽ. ചില കൃതികളാവട്ടെ മുതിർന്നവർക്കും
കുട്ടികൾക്കും ഒരേ പോലെ ആസ്വാദ്യവും. അത്തരത്തിൽ ബാലസാഹിത്യമെന്ന് പട്ടിക
തിരിച്ചെങ്കിലും എല്ലാവർക്കും വായിക്കാവുന്ന ഒന്നാണ് അമ്മയെക്കാണാൻ എന്ന
കൃതി.

                         പൊതുവെ ബാല സാഹിത്യ കൃതികളുടെ മുഖമുദ്ര അവ
യുക്തിക്ക് വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ്. ഭാവനകളുടെ
സ്വപ്നങ്ങളുടെ, മായികതയുടെ അനന്ത സാധ്യതയായ ബാല്യത്തിന്റെ മുറിച്ച
മുറിയാവണം യഥാർഥ ബാല സാഹിത്യ പരിസരവും., സ്വർഗ കവാടത്തിന്റെ മുന്നിൽ
ഒമ്പത് വയസ്സുള്ള ഒരു കുട്ടി എങ്ങിനെയോ എത്തി എന്ന് തുടങ്ങളുകയാണ്
പുനത്തില്‍..സ്വർഗമെന്ന എക്കാലത്തെയും വലിയ സങ്കല്പത്തെ കഥയിലേക്ക്
നേരിട്ട് ഇണക്കിച്ചേർക്കുകയാണ് കഥാകാരൻ. അവിടെ കുട്ടിക്കുമുമ്പിൽ
പ്രത്യക്ഷപ്പെടുകയാണ് ദൈവദൂതൻ.സ്വർഗത്തിന്റെ  കാവൽക്കാരൻ. കുട്ടിക്ക്
മുമ്പിൽ ദയയുടെയും സ്നേഹത്തിന്റെയും മുഖമായി മാറുന്ന ദൈവദൂതൻ. അവിടെക്ക്
പ്രവേശിക്കണമെെങ്കിൽ മരിക്കണം. കുട്ടിയാണെങ്കിൽ മരിച്ചിട്ടല്ല, മൂക്കിന്
നേരെയുള്ള വഴിയിലൂടെ നടന്നപ്പോൾ എങ്ങിനെയോ സ്വർഗത്തിൽ
എത്തിയിരിക്കുകയാണ്. കുട്ടി ദൈവദൂതനോട് ചോദിക്കുന്നുണ്ട് തന്നെ ഒന്നു
കൊന്നു തരുമോ എന്ന്. ആ പണി പരലോകത്ത് ആരും ചെയ്യാറില്ലെന്നും ഭൂമിയിൽ
കൊലപാതകികൾ എത്രയോ ഉണ്ടെന്നും ദൈവദൂതന്‍ പറയുന്നത് എത്ര വലിയ വിമർശനമാണ്
മനുഷ്യകുലത്തിന്.
                   കുട്ടി സ്വർഗം അന്വേഷിക്കാനൊരു കാരണമുണ്ട്. കുട്ടി
അമ്മയെ തിരഞ്ഞിറങ്ങിയതാണ്. അമ്മ  സ്വർഗത്തിലാണെന്ന് കുട്ടിക്കറിയാം.
മനുഷ്യന് കൈകൾ കൊടുത്തത് തന്നെ ദൈവത്തിന് പറ്റിയ അബദ്ധമാണെന്നും
ചിറകുകള്‍ നല്‍കിയാൽ ഭൂമി പിന്നെ ബാക്കിവക്കില്ലെന്നും പറഞ്ഞ്
മാലാഖമാരുടെ ചിറക് ലഭിക്കുകയെന്ന കുട്ടിയുടെ മോഹത്തെ ദൈവദൂതൻ
വിലക്കുന്നുണ്ട്. വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദമെന്ന്
അക്കിത്തം കവിതയിൽ പറഞ്ഞു. പകലെന്തൊരു കഷ്ടകാലം. രാത്രിയാണ്
എനിക്കിഷ്ടമെന്ന് പുനത്തിൽ കുട്ടിയെക്കൊണ്ട് കഥയിൽ
പറയിപ്പിക്കുന്നുണ്ട്. കറുപ്പും വെളുപ്പിമെന്ന് മനുഷ്യരെ
വേർതിരിക്കുന്നതിനെ പൊളിച്ചെഴുതുന്നുണ്ട്. ദൈവം ഒന്നേയുള്ളൂ എന്നും
ഭൂമിയിൽ മാത്രമാണ് പലതരം ദൈവങ്ങൾ ഉള്ളതെന്നും തെളിയിക്കുന്നുണ്ട്. |
   ദൈവദൂതന് മുന്നിൽ ഭൂമിയലെ തന്റെ ദൈന്യതകൾ, ക്രൂരനായ അഛ്ചനെപ്പറ്റി,
ക്ഷമാശീലയായ അമ്മയെപ്പറ്റി, അമ്മയെ പിരിഞ്ഞതിനെപ്പറ്റി കുട്ടി
പറഞ്ഞുകൊണ്ടിരിക്കുന്നു. ദൈവ ദൂതൻ കേട്ടുകൊണ്ടേ ഇരിക്കുന്നു..അതിനിടെ
പനിയുടെ മൂർദ്ധന്യത്തിൽ ഭൂമിയിൽ കുട്ടി മരിച്ചു പോകുന്നു. ദൈവദൂതൻ അവന്
സ്വർഗത്തിലേക്ക് പ്രവേശനം അനുവദിക്കുന്നു. എന്നാൽ അവിടെ തന്റെ
അമ്മയില്ലെന്ന് കുട്ടി അറിയുന്നു. അച്ഛൻ നരകത്തിലാണെന്നും.
അമ്മയില്ലാത്തിടം, അച്ഛനില്ലാത്തിടം സ്വർഗമാണെങ്കിലും കുട്ടിക്ക് കരച്ചിൽ
വരുന്നു.
                                 പൂനത്തിലിന്റെ ഈ കൊച്ചുകൃതി കൂട്ടുകാർ
തിരഞ്ഞുപിടിച്ച് വായിക്കണം. ഇതൊരു സാരോപദേശ കഥയല്ല. പക്ഷേ എല്ലാ
സാരോപദേശങ്ങളും ഇതിലുണ്ട്. ഭൂമിയിലെ എല്ലാ യാതനകളുടെയും
കണ്ണീരൊപ്പുന്നുണ്ട്. എല്ലാ പ്രതീക്ഷകൾക്കും ചിറക് മുളപ്പിക്കുന്നുണ്ട്.
അതോടൊപ്പം പ്രവചനാതീതമായ മനുഷ്യജീവിതത്തിനെ മൊത്തത്തിൽ സ്വർഗീയമായ
അക്ഷരങ്ങൾ കൊണ്ട് വരച്ചിടുന്നുമുണ്ട്.

ശിവപ്രസാദ് പാലോട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ