2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

മാവേലിയെകോമാളിയാക്കരുത്


                                    മാവേലി നാട് വാണീടും കാലം
                                    മാനുഷരെല്ലാരും ഒന്നു പോലെ
                                    കള്ളവുമില്ല ചതിവുമില്ല
                                    എള്ളോളമില്ല പൊളിവചനം 

         ഒരു ഓണക്കാലം കൂടി പടിവാതിലിക്കല്‍ എത്തുകയാണ് .കള്ളവും ചതിവുമില്ലാത്ത സുന്ദര സുരഭിലമായ മാവേലിക്കാലത്തിന്റെ ഓര്‍മ പുതുക്കല്‍ .മലയാള നാടിന്റെ മിത്ത് ആയ മഹാബലി .കേരളം എന്ന വാക്കിനൊപ്പം ഓണം എന്ന വാക്കും തുന്നിചെര്‍ക്കപ്പെട്ടപ്പോള്‍ എക്കാലത്തും മലയാളിയുടെ മനസ്സില്‍ സ്ഥാനം പിടിച്ച ഐതിഹ്യ കഥാപാത്രം .അസുര ചക്രവര്‍ത്തി ആയിട്ട് കൂടി ദേവന്‍മാരെപ്പോലും അസൂയ പ്പെടുത്തിയ സല്‍ഭരണത്തിന്റെ രാജാവ് .അവസാനം ലോകം കണ്ട ഏറ്റവും നല്ല ഭരണ കര്ത്താവായിട്ടും വിധി മറിച്ചായിരുന്നു .ദേവന്മാരുടെ അപ്രീതിയുടെ ഭാഗമായി മഹാ വിഷ്ണു ബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി .തന്റെ അവസാനത്തിനു കാരണക്കാരന്‍ ആകുമെന്നറിഞ്ഞിട്ടും വാമനന്‍ ചോദിച്ച മൂന്നു അടി മണ്ണും ദാനം ചെയ്യാനൊരുങ്ങി ബലി .അത്രയേറെ ദാനശീലന്‍ .മൂന്നാമത്തെ അടി തന്റെ ശിരസ്സില്‍ ഏറ്റു വാങ്ങി സാമ്രാജ്യം വിടേണ്ടി വരുമ്പോള്‍ കൊല്ലത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അനുവാദം മാത്രം വരമായി ചോദിച്ചു ബലി .ആ വരവാണ് നാം ഓണം ആയി ആഘോഷിക്കുന്നത് 



                                           

                                       വാമനന്‍ മഹാബലിയെ ഒരു പ്രാവശ്യമേ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയുള്ളു എങ്കില്‍ നാം മലയാളികള്‍ ഓരോ ഓണക്കാലത്തും  നൂറായിരം പ്രാവശ്യം മഹാബലിയെ പാതാളത്തിലേക്കും അതിനുമപ്പുറവും ചവിടി താഴ്ത്ത്തിക്കൊണ്ടിരിക്കുന്നു .ഓണക്കാലം ഇപ്പോള്‍ കച്ചവടത്തിന്റെ കാലമാണ് .പരസ്യം ഇല്ലാതെ ശവപ്പെട്ടി പോലും വിറ്റ്പോകാത്ത നാടായിട്ടുണ്ട് നമ്മുടേത് .ഓണക്കാലത്താനെന്കില്‍ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ വില്‍ക്കണമെങ്കില്‍ മഹാബലിയുടെ പടം കൂടാതെ പറ്റില്ല എന്നായിട്ടുണ്ട് .മഹാബലിയെ കോമാളിയാക്കാന്‍ ഓരോ പരസ്യക്കാരും മത്സരിക്കുകയാണെന്നു തോന്നും കണ്ടാല്‍ .നിയതമായ ഒരു രൂപം ഒരു ഐതിഹ്യ കഥാപാത്രത്തിന് കല്പിക്കാന്‍ കഴിയില്ല .എങ്കിലും വലിയ ഉദാത്തമായ ഒരു സങ്കല്പത്തിന്റെ ബാക്കിപത്രം എന്നാ നിലക്ക് അപമാനിക്കപ്പെടാത്ത ഒരു ചിത്രീകരണം എങ്കിലും വേണ്ടേ ?പല പരസ്യങ്ങളിലും മാവേലി അവതരിപ്പിക്കപ്പെടുന്നത് വിചിത്ര രൂപങ്ങളില്‍ ആണ് .കുടവയറനായും ,കുള്ളനായും ,ആഭരണ പ്രിയനായും ..തോന്നും പടിയൊക്കെ ...നമ്മുടെ സംസ്കാരവുമായി ഇത്രയേറെ ബന്ധമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത് എങ്ങിനെയൊക്കെ ആയിക്കൂടാ എന്നു ഒരു വിചിന്തനം ഭരണ കര്‍ത്താക്കള്‍ക്കും ഉണ്ടാകണം .അപ്പോള്‍ മോശം പരസ്യങ്ങള്‍ നിയന്ത്രിക്കപ്പെടും .പരസ്യങ്ങളുടെ ദൌത്യം ആകര്‍ഷിക്കുക എന്നത് മാത്രമായതിനാല്‍ തന്നെയും ഏതുരൂപത്തിലും എന്തിനെയും അവതരിപ്പിക്കാം എന്നത് ദുസ്വാതന്ത്ര്യം തന്നെയാണ് . മനസ്സുകൊണ്ട് മലയാളി ആണെങ്കില്‍ നാം ഇതിനു കൂട്ട് നില്‍ക്കരുത് .

                                  മറ്റൊന്ന് ഓണം വിപണി ലക്‌ഷ്യം വച്ചുള്ള കോമഡി കാസറ്റുകള്‍ ആണ് .ഒരു പക്ഷെ അവരാണ് ഈ വിളിച്ചു വരുത്തി അപമാനിക്കുന്നതിനും തുടക്കമിട്ടത് എന്നു പറയേണ്ടി ഇരിക്കുന്നു .ഒരു പ്രമുഖ കമ്പനി കാസറ്റില്‍ മാവേലിയും സഹായിയും കേരളത്തിലേക്ക് വരുന്നു. പിന്നെ അബദ്ധങ്ങളുടെ പെരുമഴക്കാലമാണ് .ജനം ബലിയും സഹായിയെയും ഓടിക്കുന്നു .പട്ടി കടിക്കാന്‍ ഓടിക്കുന്നു .ചാണക ക്കുഴിയില്‍ വീഴുന്നു ...വര്‍ഷത്ത്തിലോരിക്കാള്‍ പ്രജകളെ കാണാന്‍ വരുന്ന മഹാരാജാവിനെ ഇങ്ങിനെ അവതരിപ്പിചില്ലെന്കില്‍ മലയാളി എന്താ ചിരിക്കില്ലേ ?പാരഡിപാട്ടുകാരും,കാര്‍ട്ടൂണ്‍ വരപ്പുകാരും  ബലിയെ വെറുതെ വിടില്ല .ടി വി യിലെ വിവിധ ചാനലുകളില്‍ വരുന്ന ഹാസ്യ പരിപാടികളും മറിച്ചല്ല .എത്ര കണ്ടു കോമാളി ആക്കാമോ അത്രയും കൊള്ളാം എന്ന പോലെ. ആവിഷ്കാര സ്വാതന്ത്രത്തില്‍ കടന്നു കയറുക എന്നത് ഈ കുറിപ്പിന്റെ ഉദ്ദേശം അല്ല .ആവിഷ്കരിക്കുമ്പോള്‍ ആരെ എങ്ങിനെ ആവിഷ്കരിക്കുന്നു എന്നും കൂടി നോക്കണം എന്ന ഓര്‍മപ്പെടുത്തല്‍ മാത്രം .ഈ ഓണക്കാലത്തെന്കിലും തന്നെ അപമാനിക്കാത്ത്ത ഒരു കേരളം കണ്ടു അദ്ദേഹം മടങ്ങിപ്പോയ്ക്കോട്ടേ ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ