2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച






ഓണത്തിന് ഒരു മാവേലി വേഷം 
മാറിയ കാലം ...മാറുന്ന ഓണം 

ഒരു മത്സര പൂക്കളം

ഒരു നാട്ടു പൂക്കളം 

    ഓണം ഒരു ആചാരം അല്ല ഇന്ന് .ആഘോഷം തന്നെയാണ് 
ഒരു ജ്യാമിതീയ പൂക്കളം 
.ചടങ്ങുകള്‍ , രീതികള്‍ എല്ലാറ്റിലും മാറ്റങ്ങള്‍ വന്നു നിറഞ്ഞു കഴിഞ്ഞു .ഇന്ന് മുക്കിലും മൂലയിലും ഓണാഘോഷം എന്ന പേരില്‍ നടത്തുന്ന മേളകളില്‍ ഓണം ഉണ്ടോ എന്ന് തന്നെ 
സംശയിക്കെണ്ടിയിരിക്കുന്നു .ഓണം എന്നാ പേരില്‍ നാം എന്തൊക്കെയോ കാട്ടി കൂട്ടുന്നു എന്നും വേണമെങ്കില്‍ പറയാം .കച്ചവടത്തിന്റെ ലോകം നമ്മെ ഓണം ആഘോഷിപ്പിക്കുന്നുണ്ടോ എന്നും ആലോചിക്കേണ്ടതുണ്ട് .നൈസര്‍ഗികമായ ഒരു കാര്‍ഷിക ഉത്സവത്തെ യാന്ത്രികമായ ഒരു തിരക്കാക്കി മാറ്റിയിട്ടുണ്ടോ നാം ?

ഓണം  ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന വടം വലി 
                             ചടങ്ങുകള്‍ അടിമുടി മാറി .നടുമുറ്റത്ത് ചാണകം മെഴുകിയ തറയില്‍ അന്നാട്ടില്‍ കിട്ടുന്ന പൂക്കള്‍ ഉപയോഗിച്ച് കുട്ടികളും സ്ത്രീകളും തീര്‍ത്തിരുന്ന പുഷ്പ ചിത്രങ്ങള്‍ ആയിരുന്നു പഴയ കാല പൂക്കളങ്ങള്‍ എങ്കില്‍ ഇന്നത്തെ പൂക്കളങ്ങള്‍ കിലോക്കണക്കിന് വരവ് പൂക്കള്‍ കൊണ്ടുള്ള  പണക്കൊഴുപ്പിന്റെ കളങ്ങള്‍ ആയി മാറിയിട്ടുണ്ട് .പൂക്കളത്തിന്റെ ലാളിത്യവും ആകൃതിയും വരെ 
മാറിക്കഴിഞ്ഞു. ജ്യാമിതീയ രൂപങ്ങളും , സര്‍ റിയലിസ്ടിക് ചിത്ര രചന രീതികളുംകമ്പ്യുട്ടര്‍ ഡിസൈനുകളും പൂക്കളങ്ങളെ പരീക്ഷണങ്ങള്‍    ആക്കി മാറ്റുന്നു .ചാണകം മെഴുകിയ നിലം കാണാക്കാഴ്ച ആയപ്പോള്‍ മാര്‍ബിള്‍ , ടൈല്‍ തറകളിലും പൂക്കളം ഒരുങ്ങുന്നു .ഒരു തരത്തില്‍ പറഞ്ഞാല്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന പൂക്കളമത്സരങ്ങള്‍ ആണ് ഓണപ്പൂക്കളം എന്നതിനെ ഇപ്പോഴും നിലനിര്‍ത്തുന്നത് .ചിലയിടങ്ങളില്‍ കളര്‍ ചേര്‍ത്ത ഉപ്പും മണലും ,നുറുക്കിയ ഇലകളും വരെ പൂക്കളത്തിനു ഉപയോഗിക്കുമ്പോള്‍ അതിനെ പൂക്കളം എന്ന് വിളിക്കുന്നത്‌ പോലും എങ്ങിനെ ?.പഴമയെ കൈവിടാത്ത ചില വീടുകളും ഇപ്പോഴും പൂക്കളം പരമ്പരാഗത രീതിയില്‍ ഒരുക്കുന്നുണ്ട് .പൂക്കള്‍ കൊണ്ടുള്ള ചിത്ര രചനാരീതി കേരളത്തിന്റെ തനത് കലയായാണ് കരുതി പോരുന്നത് .

ഓല മെടഞ്ഞുടാക്കിയിരുന്ന പന്ത് 

                     നടുമുറ്റത്ത് ഓലക്കുട ചൂടിയാണ് മാതെവരെ വക്കുക പതിവ്.ഇപ്പോള്‍ ഓലക്കുടയും നടുമുറ്റവും നാട് നീങ്ങിയപ്പോള്‍ ഓണം പിന്നെയും മാറി .മാതെവര്‍ പൂജാ മുറിയിലും സിറ്റ് ഔട്ടിലും വരെ എത്തി.ഓലക്കുട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുടപ്പന ഓല കിട്ടാന്‍ ഇല്ലാത്തതും പരമ്പരാഗതമായി കുട നിര്‍മിചിരുന്ന സമുദായക്കാര്‍ ഈ രംഗം വിട്ടതും ഓലക്കുട കിട്ടാനില്ലാതാക്കി .മലയാളി മറുവഴി കണ്ടു. ഓലക്കുടക്ക് പകരം ശീലക്കുട അതും ഫോര്‍ ഫോള്‍ഡ് ഹൈ ടെക് കുടകള്‍ തന്നെ മാതെവരെ ചൂടിക്കാന്‍  തുടങ്ങി .
ഓണം ആഘോഷത്തില്‍ നടക്കുന്ന കുപ്പിയില്‍ വെള്ളം നിറക്കല്‍ മത്സരം 
                           
ശീലക്കുട ചൂടിയ മാതെവര്‍ 
                                     മാതെവര്‍ക്കും വന്നു മാറ്റം .മണ്ണിലും മരത്തിലും തീര്‍ത്തിരുന്ന പഴയ കാല മകത്തടിയന്മാര്‍ക്ക് പകരം ഫൈബറിലും ,പ്ലാസ്ടര്‍ ഓഫ് പാരിസിലും സിമെന്ടിലും വരെ വിപണിയില്‍ മാതെവര്‍ ലഭ്യം .പണ്ട് ഓണം അടുത്താല്‍ മണ്ണ് കുഴച്ചു മാതെവരെ ഉണ്ടാക്കല്‍ ആയിരുന്നു പതിവെന്കില്‍ ഇന്ന് മാര്‍ക്കറ്റില്‍ തിരയാന്‍ തുടങ്ങി എന്ന് മാത്രം ..
               ഓണക്കളികള്‍ പോയി മറഞ്ഞു .ഓണത്തിന്റെ തനത് കളിയായിരുന്ന ഓലപ്പന്തുകളി  അഥവാ തലപ്പന്തുകളി ഇന്ന് പഴമക്കാരുടെ ഓര്‍മകളില്‍ മാത്രം ആയി .തലമ ,ഒറ്റ ,ഇരട്ട , ഊര ,തോടമ ,ഗോഡി, നാട്ട ,ചൊട്ട തുടങ്ങിയ തലപ്പന്തുകളിയുമായി ബന്ധപ്പെട്ട പദങ്ങള്‍ ഇന്ന് ആര്‍ക്ക് അറിയാം ? പന്തുണ്ടാക്കാന്‍ അറിയാവുന്നവരും കളി അറിയാവുന്നവരും വിരളം .ഈ രംഗത്തെക്കാണ് പുതിയ വരവ് കളികള്‍ ചേക്കേറിയത് .ഇന്നി വ്യാപകമായി നടക്കുന്ന ഓണം ആഘോഷങ്ങളില്‍ സ്പൂണും നാരങ്ങയും ,സൂചിയില്‍ നൂല്‍ കോര്‍ക്കല്‍ ,മിടായി പെറുക്കല്‍, മ്യുസിക് ബാള്‍,സുന്ദരിക്ക് പൊട്ടു കുത്തല്‍ ,ഉറിയടി ,വഴുക്ക് മരംകേറല്‍,പഞ്ചഗുസ്തി ,വടം വലി ,തീറ്റമത്സരം എന്നീ കളികള്‍ ആണ് നടക്കുന്നത് .
                മുന്‍കാലത്ത് വീട്ടിലെ എല്ലാവരും ചേര്‍ന്ന് തയ്യാറാക്കുന്നതായിരുന്നു ഓണസദ്യ എങ്കില്‍ ഇന്ന് അത് വിഭവസമുദ്ധമായ  ഹോട്ടല്‍ ഭക്ഷണം ആയി .വീട്ടമ്മമാരുടെ കൈപ്പുണ്യം നിറയുന്ന പാചക കല  മാറി,  ആരോ ഒരുക്കുന്ന സദ്യക്ക് ഇരുന്നു കൊടുക്കല്‍ മാത്രമായി .സാമാന്യവത്കരണത്തിന് മുതിരുന്നില്ല .ഇപ്പോഴും വൈകാരികമായി തന്നെ ഓണ സദ്യ ഒരുക്കുന്ന വീട്ടുകാര്‍ ധാരാളം ഉണ്ട് .
         ഓണപ്പുടവയുടെ കാര്യം പറയാനില്ല .പണ്ട് കാലങ്ങളില്‍ ഓണം വിഷു തിരുവാതിര നാട്ടിലെ പൂരങ്ങള്‍ താലപ്പോലികള്‍  കുടുംബത്തിലെ കല്യാണങ്ങള്‍ എന്നീ സമയത്താണ് ഓണപ്പുടവ കൊടുക്കുന്നത് പതിവ്. അഥവാ ഈ അവസരങ്ങളില്‍ ആണ് പുതിയത് എടുക്കുന്നത്. കീറുമ്പോള്‍ മാത്രം മാറ്റുക എന്നതാണല്ലോ അന്നത്തെ വസ്ത്ര സങ്കല്‍പം.ഇന്നത്തെ കാലത്ത് മാറുന്ന മാറുന്ന ഫാഷന് ഡ്രസ്സുകള്‍ വാങ്ങുന്ന ഏര്‍പ്പാടായപ്പോള്‍ ഓണക്കൊടിക്കു നിറം മങ്ങിയോ ? ഓണപ്പെട എന്നാ വൈകാരികമായ ആ അവസ്ഥ ഇന്നുണ്ടോ ?

ഓണത്തിനുള്ള വിരുന്നുപോക്കും ആലോചിക്കേണ്ട സംഗതി തന്നെയാണ് .വിവാഹിതര്‍ ആയവര്‍ ആദ്യ ഓണം പുത്തന്‍ ഓണം എന്ന പേരില്‍ ആണ് കൊണ്ടാടിയിരുന്നത് .ഇന്നത്തെ പോലെ വാഹന സൗകര്യം ഇല്ലാതിരുന്ന പഴയ കാലത്ത് വേറിട്ട് പോയവര്‍ ഒത്തു കൂടുന്നത് ഓണത്തിന് ആണ് .മൊബൈലും വീഡിയോ ചാറ്റിങ്ങും നിത്യോപയോഗമായി തീര്‍ന്ന ഇക്കാലത്തും വിരുന്നിനും പഴയ  മധുരം പോര . 

    ഓണാശംസകള്‍ എന്ന് കാണാത്ത ഒരിടവും കേരളക്കരയില്‍ ഇല്ല. ആശംസ കാര്‍ഡുകമ്പനികള്‍ തുടങ്ങി വച്ചതാണ് ഈ പൂരം .ഇപ്പോള്‍ എസ് എം എസും സോഷ്യല്‍ നെറ്റ് വര്‍ക്കും ഇതും ഏറ്റെടുത്തു എന്ന് മാത്രം .
                 വിളവെടുപ്പിന്റെ കൊടുക്കല്‍ വാങ്ങലിന്റെ ഉത്സവം എന്നതിനപ്പുറം കച്ചവടത്തിനെ പരസ്യത്തിന്റെ ആഘോഷം ആണ് ഓണം ഇപ്പോള്‍ .ഓണം ഒരു വലിയ ചന്തയാണ് ഇന്ന് .എല്ലാം വിറ്റഴിക്കാനുള്ള മുഹൂര്‍ത്തം ആയി ഓണക്കാലം .കാണം വിറ്റും ഓണം ഉണ്ണണം എന്നത് പഴമൊഴി അല്ല പുതു മൊഴി തന്നെ .ഓണത്തിന് മാത്രമായി നമ്മള്‍ ഓരോരുത്തരും എത്ര കടം വാങ്ങി എന്നാലോചിച്ചാല്‍ മതി ഇതറിയാന്‍ .
               ഇങ്ങനെ ഓണം എന്ന പേരില്‍ ഓണം അല്ലാത്ത എന്തൊക്കെയോ ആണ് നാം ആഘോഷിച്ചു തീര്‍ക്കുന്നത് .വളരുന്ന തലമുറ ഇതാണ് ഓണം എന്ന് തെറ്റിദ്ധരിക്കുന്നത്...ഓരോന്നിനും ഓരോ സമയത്ത് മാറ്റം അനിവാര്യമാണ് . എങ്കിലും കള്ളവും ചതിവുമില്ലാത്ത്ത ,എള്ളോളം പൊളി വചനം ഇല്ലാത്ത ഇത്തിരി ആ പഴയ ഓണം മനസ്സില്‍ മാറ്റി വക്കുക .അപ്പോഴാണ്‌ നാം മലയാളി ആവുക .

2 അഭിപ്രായങ്ങൾ: