2018, മേയ് 18, വെള്ളിയാഴ്‌ച

പൈതൃകങ്ങളുടെ പൊരുളറിഞ്ഞ് സാമൂഹ്യ ശാസ്ത്രാധ്യാപകർ

.


     മണ്ണാർക്കാട് ബി.ആർ.സി.ക്കു കീഴിലെ വിവിധ വിദ്യാലയങ്ങളിലെ സാമൂഹ്യ ശാസ്ത്രാധ്യാപകർ അവധിക്കാല പരിശീലനത്തിന്റെ ഭാഗമായുള്ള ചരിത്രാന്വേഷണത്തിന്  തെരെഞ്ഞെടുത്തത് വെള്ളിനേഴി ഒളപ്പമണ്ണമനയായിരുന്നു.

പാലക്കാടിന്റെ പൈതൃക പട്ടികയിൽ മുൻ നിരയിലുള്ള വെള്ളിനേഴി ഒളപ്പമണ്ണ മനക്ക്  മുന്നൂറ് വർഷത്തെ കെട്ടിട പഴക്കവും അറനൂറ് വർഷത്തെ പാരമ്പര്യവും ഉണ്ട്.

ടിപ്പുവിന്റെ പടയോട്ടം കരിമ്പുഴ വരെ എത്തിയപ്പോൾ മോഷണഭയം മൂലം ശ്രീചക്രം മറിച്ചിട്ടു എന്നും പിന്നീടാണ് അതിൽ ചെമ്പ് പൂശിയത് എന്നും പറയപ്പെടുന്നു. പ്രമാണങ്ങളുടെ സൂചനയിൽ ഉൽപം മായന്നൂർ ഓട്ടൂർ ഒളപ്പമണ്ണമനയാണ്.
ആദ്യമായി നെല്ല് കുത്തി അരി വിറ്റ ദേശമംഗലം മനയും പെരിങ്ങോട്ടെ പൂമുള്ളി മനയും അക്കാലത്ത് പ്രസക്തം തന്നെ. അറിവിന്റെ തമ്പുരാനായ ആറാം തമ്പുരാൻ പൂമുള്ളി മനയിലായിരുന്നു. ഒളപ്പമണ്ണമന എട്ടുകെട്ടും പൂമുള്ളി മന പതിനാറ് കെട്ടുമാണ്.
   തെക്കിനിയോട് ചേർന്ന് തിരുമാന്ധാംകുന്ന് ഭഗവതിയാണ് പ്രതിഷ്ഠ .പുരുഷന്മാരുടെ ജന്മനാളിൽ കളംപാട്ട് നടത്തിയിരുന്നു. വർഷം മു ഴുവൻ ദിവസവും കളംപാട്ട് നടത്തിയതിന്റെ ഭാഗമായി ഇപ്പോൾ കൂറ വലിക്കാറില്ലെത്രെ. അഞ്ചു നിറത്തിലുള്ള പൊടികൾ ചേർത്ത് കുറുപ്പന്മാർ ഭഗവതി രൂപം വരക്കും. പൂജക്കു ശേഷം ഭദ്രകാളി - ധാരിക യുദ്ധത്തിന്റെ തോറ്റങ്ങൾ പാടും. നാൽപ്പത്തിയൊന്ന് നാളത്തെ കളംപാട്ട് കഴിഞ്ഞാൻ താലപ്പൊലിയുണ്ടാവും. മേളങ്ങൾ നടന്നിരുന്നത്യം തെക്കിനിയിൽ തന്നെ. കിഴക്കിനി പൊതുവെ വിശ്രമത്തിന് വേണ്ടിയായിരുന്നു. വടക്കിനിയിലെ ശ്രാദ്ധമൂട്ട് ഉൾപ്പടെയുള്ള കർമ്മങ്ങൾ നിർവ്വഹിച്ചിരുന്നത് മനയിലെ തിരുമേനികൾ തന്നെ. പടിഞ്ഞാറ് ഭാഗത്താണ് പടിഞ്ഞാറ്റി. ആട്ടിയ എണ്ണകൾ, കടുമാങ്ങ തുടങ്ങിയവ സൂക്ഷിക്കുന്ന മൂന്ന് മച്ചുകൾ ഇതിനോട് ചേർന്നുണ്ട്. ഉയർത്തി കെട്ടിയ പടിഞ്ഞാറും തെക്കുമായി ആറ് മുറികൾ ഉണ്ട്. വേളിക്ക് അർഹതയുള്ള അപ്പൻ നമ്പൂതിരിക്ക് മാത്രം ഗൃഹനാഥന്റെ മുറി കിട്ടിയിരുന്നു. അനുജൻ മാർക്ക് ഇതര സമുദായവുമായി ബന്ധങ്ങളാവാം.
  ദിവസവും നൂറ് നൂറ്റമ്പത് പേർക്ക് വെച്ചുവിളമ്പിയിരുന്ന അടുക്കള കിഴക്കിനിക്ക് മേലെയുള്ള വടക്കിനിയിലാണ്.
  അന്തഃപുരത്തിലെ സ്ത്രീകൾക്കിരിക്കാവുന്ന ഇടമാണ് നടുമിറ്റം. ഉപനയനത്തിനു ശേഷം ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ സമാവർത്തനത്തിനു ശേഷം ഉണ്ണി നമ്പൂതിരിമാർ പത്തായപ്പുരകളിലേക്ക് താമസം മാറ്റും. സ്ത്രീകളും ഉണ്ണി നമ്പൂതിരിമാരും പിന്നെ പരസ്പരം കാണാറില്ലത്രെ. ആൺ സന്താനങ്ങൾ ഇല്ലാതിരുന്ന കാലത്ത് മായന്നൂരിൽ നിന്ന് ദത്തെടുത്തതായും ചരിത്ര രേഖകളിൽ സൂചനയുണ്ട്.
  ഒരു ലക്ഷത്തിലധികം പറ പാട്ടം കിട്ടുന്ന നെല്ല്  പത്തായപ്പുരകളുടെ താഴെ സൂക്ഷിക്കും. മുകളിൽ താമസക്കാരുണ്ടാവും. പള്ളിക്കുറുപ്പ് ഭാഗത്തും മനയുടെ ചെറിയൊരു ഭാഗം നിലനിൽക്കുന്നുണ്ട്.
 കഥകളി, വേദപഠനം, സംസ്കൃതം ,ഭാഷ എന്നീ നാലു മേഖലകൾ കൊണ്ടാണ് മന ഒരു പൈതൃക കേന്ദ്രമാവുന്നത്.
 രാമനാട്ടം പ്രചാരമുള്ള കാലത്തു തന്നെ പ്രഭു കുടുംബങ്ങളിലെ അംഗങ്ങൾ കളി കോപ്പുകൾ നിറച്ച പെട്ടികളുമായി വേനലിൽ ആറു മാസം ഊര് ചുറ്റിയിരുന്നു. ശേഷിക്കുന്ന ആറ് മാസം കാന്തളൂർ ക്ഷേത്രത്തിൽ വച്ച് ഗുരുക്കൾക്കു കീഴിൽ കളരി അഭ്യസിച്ചിരുന്നു. മൂന്നാം നിലയിലെ സ്ഥിരതാമസക്കാരനായ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ കളി ചിട്ടപ്പെടുത്തിയിരുന്നത് മനയിൽ വച്ചായിരുന്നു. പത്മവിഭൂഷൺ രാമൻകുട്ടി നായർ, കെ.അർ. കുമാരൻ നായർ ,പത്മനാഭൻ നായർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കാരണവരുടെ അറുപതാം പിറന്നാളിന് നൂറ് പറ അരിവച്ച സദ്യയും എഴുതി അവതരിപ്പിച്ച ' ധ്രുവചരിതം' കളിയും ഒരു മുറ്റത്ത് തന്നെ രണ്ട് കളി നടത്തിയ പഴമയും ഒളപ്പമണ്ണമനക്ക് മാത്രം അവകാശപ്പെട്ടതാണ്.
  വേദപഠനം എട്ടു മുതൽ പത്ത് വർഷം വരെ നീണ്ടു നിന്നിരുന്നു. തൃശൂർ കടവന്നൂരിലെ അന്യോന്യത്തിലും മലപ്പുറം തിരുനാവായ മഠത്തിലും മനയിലെ വേദ പണ്ഡിതർ പങ്കെടുത്തിരുന്നു. ഋഗ്വേദമാണ് ഒളപ്പമണ്ണമനയിൽ പഠിപ്പിച്ചിരുന്നത്. ഇരിങ്ങാലക്കുടയിലെ നെടുമ്പുളളി മനയിൽ നിന്ന് വന്നവർ യജുർവേദം പഠിച്ചിരുന്നു. സാമവേദം പഠിച്ചവർ ഒൻപത് പേർ ഉണ്ടായിരുന്നെങ്കിലും അഥർവ്വവേദം ആരും പഠിച്ചിരുന്നില്ല.
     അറുപത് വയസ്സിന് ശേഷം എട്ട് വർഷമെടുത്താണ് ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് ഋഗ്വേദത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ചിന്മയാനന്ദ സ്വാമി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വച്ച് പ്രധാനമന്ത്രി നരസിംഹറാവു സഖാവ് ഇ.എം.എസിന് കോപ്പി കൈമാറി.
  ചങ്ങമ്പുഴ പങ്കെടുത്ത ഒറ്റപ്പാലം കവി സമ്മേളനത്തിൽ 'ഒളപ്പമണ്ണ്' എന്ന് പറഞ്ഞ് കവിത ചൊല്ലുമ്പോൾ വീട്ടു പേര് തൂലികയാവുമെന്ന് അദ്ദേഹം പോലും കരുതിക്കാണില്ല. " പഴഞ്ചൊൽ പ്രപഞ്ചം " തുടങ്ങി ബാലസാഹിത്യ കൃതികളിലൂടെ പ്രശസ്തയായ ഒ.എം.സി.യുടെ മകൾ സുമംഗലയുടെ എൺപത്തിനാലാം പിറന്നാളിന് ഒളപ്പമണ്ണമന തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.
  ഭാഷയിലെ സമഗ്ര സംഭാവനകളെ മുൻനിറുത്തി 1990 മുതൽ എല്ലാ ഫെബ്രുവരിയിലെയും അവസാന ഞായറിൽ തെരെഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും നൽകി വരുന്നു."കഴിഞ്ഞ തവണ എം.കെ. സാനുമാഷിനാണ് പുരസ്കാരം ലഭിച്ചത്.
   പത്തായപ്പുരയിലെ സ്ഥിരതാമസക്കാരിൽ ഒരാളായിരുന്നു കാന്തളൂർ ക്ഷേത്രത്തിൽ പന്ത്രണ്ടാം വയസ്സിൽ ശാസ്ത്രീയ സംഗീതത്തിൽ അരങ്ങേറ്റം നടത്തിയ ചെമ്പൈ വൈദ്യനാഥ ഭാഗവതർ .ഒറ്റപ്പാലം പൂഴിക്കുന്ന് മനയിൽ വച്ച് അന്ത്യശ്വാസം വലിക്കുന്നതു വരെ ഭാഗവതർ മനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
   വിളനാശ സമയത്ത് കുടിയാന്മാരിൽ നിന്ന് പാട്ടം ഈടാക്കിയിരുന്നില്ല എന്നു മാത്രമല്ല ,കൃഷിയിറക്കാനാവശ്യമായ എല്ലാ സഹായങ്ങളും മനയിൽ നിന്ന് ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ ഊഷ്മളമായൊരു ജന്മി-കുടിയാൻ ബന്ധവും നിലനിർത്താൻ ഒളപ്പമണ്ണമനക്ക് കഴിഞ്ഞിരുന്നു.
 1913 ൽ പി.ടി.ഭാസ്ക്കര പണിക്കർ സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയമാണ് പിൽക്കാലത്തെ ഹൈ സ്കൂളായി മാറിയത്.
  ഒ.എം.സി.യുടെ അച്ഛന് ബ്രിട്ടീഷുകാർ 'റാവു ബഹദൂർ ' പദവി നൽകി ആദരിച്ചു. വഴിയാത്രക്കാരനായ ഹരിജൻ യുവാവിനെ തന്റെ കാറിൽ കയറ്റി നവോത്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
  ഖദർ ധാരിയായ ഒ.എം.സി.യാണ് ഒറ്റപ്പാലത്തും പട്ടാമ്പിയിലും വച്ച് ഗാന്ധിജിയുടെ പ്രസംഗങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയിൽ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് പിൽക്കാലത്ത് അദ്ദേഹം ഇടത് സഹയാത്രികനായി എന്നും അറിയാൻ കഴിഞ്ഞു.
    ഒ.എം. അനുജൻ എറണാകുളത്താണ് താമസിക്കുന്നതെങ്കിലും ' ദേവീപ്രസാദം ട്രസ്റ്റാണ് ' ഇപ്പോൾ ഒളപ്പമണ്ണമനയുടെ മേൽനോട്ടം വഹിക്കുന്നത്. ഡോക്ടർ .എൻ .പി . വിജയകൃഷ്ണന്റെ 'ഒളപ്പമണ്ണമന- ചരിത്രം ' എന്ന പുസ്തകം ആധികാരികമായ ഒരു രേഖ തന്നെയാണ്.
     ശ്രീ. ശങ്കരനാരായണൻ മാഷ് കാര്യങ്ങൾ വിശദീകരിച്ചു. ട്രെയ്ൻ പി.പി. അലി, കെ.കെ.മണികജൻ ,കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
    ചരിത്ര വസ്തുതകൾ ചോദിച്ചറിഞ്ഞും അനുഭവിച്ചറിഞ്ഞും അധ്യാപകർ പഠനയാത്ര വേണ്ടുവോളം ആസ്വദിച്ചു .

        കെ.കെ. മണികണ്ഠൻ ,
        കാരാകുറുശ്ശി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ