2018, മേയ് 18, വെള്ളിയാഴ്‌ച

ചരിത്രമന്വേഷിച്ച് സാമൂഹ്യ ശാസ്ത്രാധ്യാപകർ



മണ്ണാർക്കാട് ബി.ആർ.സി. ക്കു കീഴിലെ വിവിധ വിദ്യാലയങ്ങളിലെ സാമൂഹ്യ ശാസ്ത്രാധ്യാപകർ ,അവധിക്കാല പരിശീലനത്തിന്റെ ഭാഗമായുള്ള ചരിത്രാന്വേഷണത്തിന് തെരെഞ്ഞെടുത്തത് പുലാപ്പറ്റ 'കുതിരവട്ടം സ്വരൂപ' മായിരുന്നു. 
       പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കോഴികോട്ടു നിന്ന് കുടിയേറിയ സാമൂതിരിയുടെ സൈന്യാധിപൻ കുതിരവട്ടം നായരുടേതാണ് സ്വരൂപമെന്ന് പഴമക്കാർ പറയുന്നു. തെക്കൻ സ്വരൂപത്തിനെതിരെ പടയെ അണിനിരത്തിയിരുന്നതും കുതിരവട്ടം സ്വരൂപമായിരുന്നത്രെ! പാലക്കാട് എമ്മലപ്പുറം വടമലപ്പുറം ഉൾപ്പടെ ഇരുപത്തിമൂന്ന് ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു കുതിരവട്ടം സ്വരൂപം .നാടുവാഴി, കൊടുവായൂർ കേന്ദ്രമാക്കിയാണ് ഭരണം നടത്തിയിരുന്നത്. വടവന്നൂർ മുതൽ കോട്ടായി വരെയുള്ള പ്രദേശങ്ങളുടെ ഉടമസ്ഥാവകാശവും സ്വരൂപത്തിനായിരുന്നു. 1993-ൽ കൊടുവായൂർ കോട്ട പൊളിച്ചുവിറ്റ ശേഷം ,ഇരുനൂറ് വർഷം മുമ്പുവരെയുള്ള ചരിത്ര രേഖകൾ ഇപ്പോഴും സ്വരൂപത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വട്ടെഴുത്തിലുള്ള താളിയോലകൾ വായിക്കാൻ രാജേന്ദു സഹായിച്ചിരുന്നതായും രേഖകളിൽ സൂചനയുണ്ട്.
    1806-ന് ശേഷമാണ് കോടതി നിലവിൽ വന്നതെന്നും 1819-ലെ ആദ്യ കോടതി രേഖകൾ സ്വരൂപത്തിൽ ഉണ്ടെന്നും പി.ജനാർദ്ദനൻ തമ്പാൻ കെ.വി.ക്കഷ്ണവാര്യർക്കയച്ച നാൽപത്തിയേഴ് പേജുള്ള കത്തിൽ സൂചനയുണ്ട്. 1452-ൽ കേരളം സന്ദർശിച്ച പോർച്ചുഗീസ് നാവികൻ ബാർബോസയുടെ ചരിത്ര രേഖകളിൽ സ്വരൂപത്തിന് വീരശൃംഖല ലഭിച്ചതായി സൂചനയുണ്ട്.  സാമന്തൻ, നെടുങ്ങാടി, ഏറാടി തുടങ്ങിയ വിഭാഗങ്ങൾ നിലനിന്നിരുന്നതായും സ്വരൂപത്തിലെ പിൻമുറക്കാർ പട്ടാമ്പിക്കടുത്തുള്ള എറയൂരിൽ താമസിച്ചു വരുന്നതായും അറിയാൻ കഴിഞ്ഞു.
        1902-ൽ കോഴിക്കോടിനും പാലക്കാടിനും ഇടയിൽ ഒരേയൊരു ഹൈസ്കൂൾ,  സ്വരൂപത്തിലെ കെ. പ്രഭാകരൻ തമ്പാൻ  സ്ഥലവും സമ്പത്തും നൽകി സ്ഥാപിച്ച ഒറ്റപ്പാലം കെ.പി.ടി. ഹൈസ്കൂളാണ്. വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപകൻ മദിരാശിയിൽ നിന്നു വന്ന കൃഷ്ണമാചാരിയായിരുന്നു.പ്രത്യുപകാരമായി എൻ.എസ്.എസ്. കേരളത്തിൽ എന്നെങ്കിലും  ഒരു കോളേജ് ആരംഭിക്കുമ്പോൾ അത് ഒറ്റപ്പാലത്തിന്  ലഭിക്കണമെന്നും ആവശ്യപ്പെട്ടു. അപ്രകാരം 1961-ൽ പാലപ്പുറത്ത് ആരംഭിച്ച എൻ.എസ് .എസ് . കോളേജിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് സ്വരൂപത്തിലെ ചിന്നമാളു അമ്മയായിരുന്നു.
      1810-ൽ ശ്രീ. സത്യന്റെ നേതൃത്വത്തിൽ കഥകളി അഭ്യാസം നിലനിന്നിരുന്നതായും സ്വരൂപത്തിലെ ചാത്തുപണിക്കരുടെ കല്ലടിക്കോടൻ ചിട്ടയാണ് ,പിൽക്കാലത്ത് കഥകളിയിലെ കല്ലുവഴിച്ചിട്ടയായതെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
   1902- ൽ ടിപ്പു സുൽത്താനാണ് മലബാറിൽ നികുതി പിരിവ് ആരംഭിച്ചത്. താലൂക്ക്, അംശം, ദേശം, ഫർക്ക തുടന്നിയ പ്രാദേശിക വിഭജനങ്ങൾ നിലവിൽ വന്നതും അക്കാലത്താണത്രെ!
    1921-ലെ മാപ്പിള ലഹള കാലത്ത്, പ്രദേശത്ത് കലാപം വ്യാപിപ്പിക്കാൻ ശ്രമം നടത്തിയ കലാപകാരികളെ പുഴക്കിക്കരെ കടത്താതെ ജാതി മത ഭേദമന്യേ  ആട്ടിപ്പായിച്ച ചരിത്രവും പുലാപ്പറ്റ പ്രദേശത്തിനുണ്ട്. അതിനാവശ്യമായ കൂട്ടായ്മകൾക്ക് നേതൃത്വം നൽകിയതിലും  സ്വരൂപത്തിന് വലിയ പങ്കുണ്ട്.
    ഭക്ഷ്യക്ഷാമം നേരിട്ട കാലത്ത്, ആളുകൾക്ക് തൊഴിൽ കൊടുക്കുന്നതിനു വേണ്ടി കുഴിച്ച കുളമാണ് സ്വരൂപത്തിലുള്ളത്. അടുത്ത കാലത്തായി ജലക്ഷാമം പരിഗണിച്ച് കുളം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

    സ്വരൂപവുമായി ബന്ധപ്പെട്ട വിശദമായ ചരിത്ര വസ്തുതകൾ 'കുതിരവട്ടം സ്വരൂപം' എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയായ  ശ്രീ. തെക്കേപ്പാട്ട് ബാലകൃഷ്ണൻ മാഷ് വിശദീകരിച്ചു. വിനയചന്ദ്രൻ മാഷ് സ്വരൂപത്തിലെ അനിത ടീച്ചർ, വൽസല ടീച്ചർ, ഗീത ടീച്ചർ, ശ്രീ. സഹദേവൻ തുടങ്ങിയവർ വിശദീകരിക്കാൻ സഹായിച്ചു. ട്രൈയ്നർ പി.പി. അലി ,കെ.കെ. മണികണ്ഠൻ , കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
         വലിയ കൂട്ടായ്മകളുടെയും സൗഹാർദ്ദങ്ങളുടെയും ചരിത്ര പാഠങ്ങൾ  സശ്രദ്ധം കുറിച്ചെടുത്ത അധ്യാപകർക്ക് ചരിത്രാന്വേഷണ യാത്ര വേറിട്ട ഒരനുഭവമായി മാറി.
                 കെ. കെ. മണികണ്ഠൻ ,
                  കാരാകുറുശ്ശി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ