2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

                                 കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകള്‍ 

                                        വിഷുവിനു കണിയോരുക്കുന്ന  കൊന്നകള്‍ ഇക്കുറി നേരത്തെ പൂവിട്ടു തുടങ്ങി . മുന്‍കാലങ്ങളില്‍ മേടമാസത്തില്‍ പൂവിടുന്ന കൊന്നകളാണ്  ഫെബ്രുവരിയില്‍ തന്നെ സ്വര്‍ണ  വര്‍ണമായത് ..കുംഭം ,മീനം മാസങ്ങളിലെ കടുത്ത പകല്‍ ചൂടാണ് കൊന്നകളെ ഉത്തെജിതരാക്കിയത്. പൂവിടലിനു സസ്യങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഫ്ലോറിജന്‍  എന്നാ ഹോര്‍മോണ്‍ ചൂടുള്ള കാലാവസ്ഥ യില്‍ അധികമായി ഉണ്ടാകുന്നതാണ് കൊന്നകള്‍ നേരത്തെ പൂവിടാന്‍ കാരണമെന്ന് സസ്യശാസ്ത്ര വിദഗ്ദരും പ്രകൃതിസ്നേഹികളും പറയുന്നു .
                                  കാലാവസ്ഥ  വ്യതിയാനം ,ആഗോള താപനം തുടങ്ങിയ വയുടെ നേര്‍ക്കാഴ്ചകള്‍ അങ്ങിനെ ഗ്രാമങ്ങളിലും കണ്ടു തുടങ്ങി .അതായത് വരാന്‍ പോകുന്ന വരള്‍ച്ചയുടെ സൂചനകള്‍ ആണ് കണിക്കൊന്നകള്‍ നമുക്ക് തരുന്നത് .ചൂട് കൂടി വരുന്നതിന്റെയും നമ്മുടെ പുരാതനമായ കാലാവസ്ഥ ,ഞാറ്റുവേല തുടങ്ങിയവയുടെ ഗണനകള്‍ പിഴക്കുന്നതിന്റെയും സൂചനകള്‍ .മുമ്പ് കാലങ്ങളില്‍ അപൂര്‍വം ചില ഇടങ്ങളിലെ കൊന്നകള്‍ മാത്രമാണ് നേരത്തെ പൂവിട്ടിരുന്നത് എങ്കില്‍ ഇപ്പോള്‍ എല്ലായിടത്തും ഒരേ പോലെ നേരത്തെ പൂവിടുന്നത് ഈ പ്രതിഭാസങ്ങളുടെ ലക്ഷണങ്ങള്‍ ആണ് .നേരത്തെ പൂവിടുന്നതും ,കായകള്‍ ഉണ്ടാകുന്നതും കൊന്നയുടെ തന്നെ അതിജീവനത്തെയും  ബാധിച്ചേക്കാം .റബ്ബര്‍ തുടങ്ങിയ ഏക വിള കൃഷി രീതികള്‍ വ്യാപകമായതോടെ കൊന്നകള്‍ ഒക്കെ വളര്‍ന്നു നിന്നിരുന്ന നാട്ടുപറമ്പുകള്‍ തുടച്ചു മാറ്റപ്പെട്ടു . ഒട്ടേറെ നാട്ടു സ്പീഷിസ്സുകള്‍  ഇതോടു കൂടി നശിച്ചു പോയി .ഗ്രാമപ്രദേശങ്ങളില്‍ പോലും ഇപ്പോള്‍ കൊന്നമരങ്ങള്‍ അപൂര്‍വം ആകുകയും ചെയ്തിട്ടുണ്ട് .ഇനി കാലാവസ്ഥ വ്യതിയാനം കൂടി കൊന്നയുടെ പരാഗണത്തെയും വിത്ത് രൂപീകരണം,.മുളക്കല്‍ എന്നിവയെ ബാധിച്ചാല്‍ ഒരു പക്ഷെ കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ആയ കൊന്നയും കേരളം വിടും , എന്റെ മരം പദ്ധതി ,സാമൂഹ്യ വന വത്കരണം എന്നിവയുടെ ഭാഗമായി വനം വകുപ്പ് കൊന്നയുടെ തൈകള്‍ വിതരണം ചെയ്യുന്നുണ്ട്. ചില വീടുകളിലും മറ്റും കൊന്നയെ അലങ്കാര ചെടിയായി വളര്ത്തുന്നുമുണ്ട്. കൊന്ന കേരളം വിടില്ലെന്ന് നമുക്ക് പ്രത്യാശിക്കാം .
                                          താരതമ്യേന ചെറുവൃക്ഷമായി വളരുന്ന കണിക്കൊന്ന അഥവാ കടക്കൊന്ന; (:Indian Laburnum..) ലെഗുമിനോസേ അഥവാ ഫാബേഷിയേ കുടുംബത്തിൽപ്പെട്ടതാണ്. ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല (Cassia fistula) എന്നാണ് . വസന്ത കാലത്ത് ഉണ്ടാവുന്ന സ്വർണാവര്‍ണമായ  പൂക്കളാണ് ഇതിന്റെ പ്രത്യേകത. മലയാളികളുടെ  ഉത്സവമായ വിഷുവും കണിക്കൊന്നയും  അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്. കേരളത്തിന്റെ ഔദ്യോഗിക പുഷ്പവും കണിക്കൊന്നപ്പൂക്കൾ തന്നെ. തായ്ലൻഡിന്റെ ദേശീയവൃക്ഷവും കണിക്കൊന്നയാണ്.ഇന്ത്യശ്രീലങ്കമ്യാന്‍മര്‍ എന്നിവിടങ്ങളില്‍ ആണ് കൊന്ന ധാരാളമായി കാണുന്നത്. സംസ്കൃതത്തിൽ  കർണ്ണികാരം  എന്നും പേരുണ്ട്.പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഒരടിയിലധികം നീളമുള്ള മുഖ്യതണ്ടിന് ഇരുപുറവുമായി ആര് മുതല്‍ ഏഴു വരെ ജോഡി ഇലകളുണ്ടാവും.  വിരലിന്റെ ആകൃതിയിലുള്ള കായകള്‍ക്ക് നാല്പതു മുതല്‍ അറുപതു സെ.മീ. വരെയൊക്കെ നീളമുണ്ടാവുകയും ചെയ്യും. ഏപ്രില്‍ മാസത്തോടെ അടിമുടി പൂങ്കുലകളുണ്ടാവും. ചെറിയ സുഗന്ധവും പൂക്കള്‍ക്ക് ഉണ്ട് .   ശീതവീര്യവും ത്രിദോഷഹരവുമാണ്.എന്ന്   ആയുര്‍വേദ വിധിപ്രകാരം പറയപ്പെടുന്നു വേരിലും തൊലിയിലും ഔഷധപ്രധാനമായ ബാഷ്പശീലതൈലം അടങ്ങിയിട്ടുള്ളതാണ് ഇതിനു കാരണമായി പറയുന്നത് . ഇതിന്റെ ഫലമജ്ജയ്ക്ക് തേന്‍മെഴുകിന്റെ മണമാണ്.   പുഴുക്കടി, പക്ഷപാതം, തലച്ചോറു സംബന്ധമായ രോഗങ്ങള്‍ ത്വക്ക് രോഗം തുടങ്ങിയവക്ക് ഔഷധമായി ആയുര്‍വേദ വൈദ്യന്മാര്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കാറുണ്ട് .ഇതിന്റെ ഇല അരച്ചു സേവിച്ചാല്‍ പക്ഷപാതം, തലച്ചോറ് സംബന്ധമായ അസുഖങ്ങള്‍ ഇവയ്ക്ക് ശമനം കിട്ടും.  പുഴുക്കടിക്ക് കിളിന്നിലയുടെ നീര് നല്ലതാണ്.   കണിക്കൊന്നപ്പട്ട കഷായം വെച്ച് രണ്ടുനേരം കുടിച്ചാല്‍ എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും. എന്ന് ആയുര്‍വേദ വൈദ്യന്മാര്‍ അഭിപ്രായപ്പെടുന്നു .

1 അഭിപ്രായം:

  1. പണ്ട മനുഷ്യൻ അവന്റെ ചുറ്റുപാടിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത് , എന്നാൽ ഇന്ന് അവന് പുത്തൻ യന്ത്രങ്ങളും വൻ വികസന പ്രക്രിയയികളാലും ഭൂമിയെ വിധേയമാക്കി അന്തരീക്ഷം മലിനമാക്കുന്നു, അത് ഓസോണിനെ വരെ തിന്ന് , ആഗോൾ താപനത്തിലേക്ക് വരേ എത്തി, ഇനിയും ഇതിലും വലിയ വിപത്തുകൾ വരാൻ ഇരിക്കുന്നുണ്ട്, ജാഗ്രതൈ

    മറുപടിഇല്ലാതാക്കൂ